ഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. കേരളത്തിലെ കനത്ത പരാജയവും തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും യോഗം വിശദമായി ചർച്ച ചെയ്യും. കേരളത്തിലെ പ്രതിപക്ഷ നേതാവായി ആര് വരണമെന്ന കാര്യത്തിൽ ഇന്നോ നാളെയോ ആയി തീരുമാനമുണ്ടാകും.
തെരഞ്ഞെടുപ്പിൽ 102 സീറ്റുകളുമായി വൻ വിജയം നേടിയ യു.ഡി.എഫിനെയും നിയമസഭയിൽ സാന്നിധ്യമറിയിച്ച ബി.ജെ.പിയെയും നേരിടാൻ പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പ്രതിപക്ഷ നേതൃത്വത്തിലേക്ക് മാറുന്ന കാര്യത്തിൽ പിണറായി വിജയന്റെ നിലപാട് നിർണ്ണായകമാകും. അദ്ദേഹം വിമുഖത പ്രകടിപ്പിക്കുകയാണെങ്കിൽ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ പരിഗണിക്കാനാണ് സാധ്യത.
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി വിജയന്റെ നേതൃത്വത്തെക്കുറിച്ച് ചർച്ചകൾ ഉയർന്നെങ്കിലും അന്തിമ തീരുമാനം പി.ബിക്ക് വിടുകയായിരുന്നു. പിണറായി ഒഴിഞ്ഞാൽ സഭയിലെ പോരാട്ടത്തിന് ബാലഗോപാലിനെ നിയോഗിക്കാനാണ് നീക്കം. ഇതോടെ ക്ലിഫ് ഹൗസിൽ നിന്നും അദ്ദേഹം കന്റോൺമെന്റ് ഹൗസിലേക്ക് മാറുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവി ബ്രാഞ്ച് തലം മുതൽ പരിശോധിക്കാനുള്ള സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം ജനറൽ സെക്രട്ടറി പി.ബിയിൽ റിപ്പോർട്ട് ചെയ്യും. തോൽവിയുടെ കാരണങ്ങൾ ഇഴകീറി പരിശോധിക്കുന്നതിനൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ പ്രകടനവും യോഗം വിലയിരുത്തും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]