ബെംഗളൂരു: സിലിക്കൺ സിറ്റിയെ നടുക്കിയ പ്രളയക്കെടുതിക്ക് പിന്നാലെ നഗരത്തിൽ ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ചയുണ്ടായ മഴക്കെടുതികളിൽ നഗരത്തിൽ ഇതിനകം ഒമ്പത് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
ഇന്ന് ഉച്ചയ്ക്ക് ശേഷം നഗരം മേഘാവൃതമായിരിക്കുമെന്നും വൈകുന്നേരത്തോടെയോ രാത്രിയിലോ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നഗരത്തിന്റെ തെക്ക്, കിഴക്കൻ മേഖലകളിലാകും മഴയുടെ തീവ്രത കൂടുതൽ അനുഭവപ്പെടുക. തെക്കൻ ബെംഗളൂരുവിലെ ജെ.പി നഗർ, ജയനഗർ, ബന്നാർഘട്ട റോഡ്, ബി.ടി.എം ലേഔട്ട് എന്നിവിടങ്ങളിലും, കിഴക്കൻ മേഖലയിലെ വൈറ്റ്ഫീൽഡ്, മാറത്തഹള്ളി, എച്ച്.എസ്.ആർ ലേഔട്ട്, ബെല്ലന്ദൂർ പ്രദേശങ്ങളിലും കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ മധ്യ ബെംഗളൂരുവിലെ ശിവാജിനഗർ, മജസ്റ്റിക്, എം.ജി റോഡ്, ശാന്തിനഗർ എന്നിവിടങ്ങളിലും വടക്കൻ ബെംഗളൂരുവിലെ യെലഹങ്ക, ഹെബ്ബാൾ, ആർ.ടി നഗർ തുടങ്ങിയ ഭാഗങ്ങളിലും മിതമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
മഴക്കാലത്ത് വൈദ്യുതാഘാതമേറ്റുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വൈദ്യുതി തൂണുകൾക്കോ ട്രാൻസ്‌ഫോർമറുകൾക്കോ സമീപം പോകരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രികർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മരങ്ങൾക്കു താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]