ബെംഗളൂരു: കനത്ത വേനൽച്ചൂടിന് ബെംഗളൂരു നഗരത്തിൽ ബുധനാഴ്ച വൈകുന്നേരം ശക്തമായ ആലിപ്പഴ വീഴ്ചയും റെക്കോർഡ് മഴയും രേഖപ്പെടുത്തി. ഏപ്രിൽ മാസത്തിൽ നഗരത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന മഴയെന്ന 23 വർഷം പഴക്കമുള്ള റെക്കോർഡാണ് ഇതോടെ തകർന്നത്. രാത്രി 8:30 വരെയുള്ള കണക്കനുസരിച്ച് നഗരത്തിൽ 110 മില്ലിമീറ്റർ മഴ ലഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. 2001 ഏപ്രിൽ 19-ന് രേഖപ്പെടുത്തിയ 108.6 മില്ലിമീറ്റർ എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.
നഗരത്തിന്റെ പല ഭാഗങ്ങളിലും റോഡുകളിൽ വെളുത്ത ഐസ് കട്ടകൾ നിറഞ്ഞ നിലയിലായിരുന്നു. മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റും മഴയും നഗരത്തിലെ താപനില ഗണ്യമായി കുറച്ചു. കുറഞ്ഞ താപനില സാധാരണ നിലയായ 22.5 ഡിഗ്രി സെൽഷ്യസിൽ നിന്നും 18 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. എച്ച്.എ.എൽ (HAL) എയർപോർട്ട് പരിസരത്ത് 34.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. അമിതമായ ചൂടിനെത്തുടർന്നുണ്ടായ അന്തരീക്ഷ വ്യതിയാനങ്ങളും ഈർപ്പത്തിന്റെ സാന്നിധ്യവുമാണ് അപ്രതീക്ഷിതമായ ആലിപ്പഴ വീഴ്ചയ്ക്ക് കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി എൻ. പുുവിയരശൻ വ്യക്തമാക്കി.
മൈസൂരു, ഹാസൻ ജില്ലകളിലായിരുന്നു ആലിപ്പഴ വീഴ്ച പ്രവചിച്ചിരുന്നതെങ്കിലും കാറ്റിന്റെ ദിശ മാറിയത് ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് കാരണമാവുകയായിരുന്നു. മഴയെത്തുടർന്ന് നഗരത്തിലെ മെട്രോ ഗതാഗതവും തടസ്സപ്പെട്ടു. പ്ലാറ്റ്‌ഫോമുകളിൽ വെള്ളം കയറിയത് യാത്രക്കാരെ വലച്ചു. സ്റ്റേഷൻ പ്രവേശന കവാടങ്ങളിലും മറ്റും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും കർണാടകയുടെ തെക്കൻ ഉൾനാടൻ ജില്ലകളിൽ ആലിപ്പഴ വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും മെയ് ഒന്നിന് നഗരത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
