ബെംഗളൂരു: ബെംഗളൂരുവിൽ റാപ്പിഡോ ബൈക്ക് ടാക്സി അപകടത്തിൽപ്പെട്ട് കോഴിക്കോട് സ്വദേശിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കൻ ബെംഗളൂരുവിലെ ബാഗ്മനെ ടെക് പാർക്കിന് സമീപമുള്ള ബൈരസാന്ദ്രയിൽ ജൂൺ 17-ന് രാവിലെയാണ് സംഭവം നടന്നത്. ഇന്റീരിയർ ഡിസൈനറായ സാനി കൃഷ്ണ (32) ഡോംലൂരിലെ തന്റെ ഓഫീസിലേക്ക് പോകുന്നതിനായാണ് റാപ്പിഡോ സ്കൂട്ടർ ബുക്ക് ചെയ്തത്. വീടിന് 300 മീറ്റർ അകലെയുള്ള ഇടുങ്ങിയ റോഡിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഒരു ട്രാക്ടറുമായി ഇടിക്കുകയായിരുന്നു.
എഫ്.ഐ.ആർ പ്രകാരം, റാപ്പിഡോ റൈഡറായ ആശിഷ് ബാഗ് അമിതവേഗതയിലും അശ്രദ്ധമായുമാണ് വാഹനം ഓടിച്ചിരുന്നത്. സമാനമായി ട്രാക്ടർ ഡ്രൈവറുടെ ഭാഗത്തും അശ്രദ്ധയുണ്ടായിരുന്നു. അപകടത്തിൽ സ്കൂട്ടറിൽ നിന്നും താഴേക്ക് വീണ സാനിയുടെ മുഖത്തിലൂടെയും ശരീരത്തിലൂടെയും ട്രാക്ടറിന്റെ വലത് ചക്രം കയറിയിറങ്ങി. മുഖത്തെ അസ്ഥികൾക്കും വാരിയെല്ലുകൾക്കും പ്ലീഹയ്ക്കും ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ പൂർണ്ണമായും ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ്.
അപകടത്തിൽ ചുണ്ട് അടക്കം മുറിഞ്ഞുപോയി. പിന്നീട് പ്ലാസ്റ്റിക് സർജറി ചെയ്തു. നിലവിൽ രണ്ട് ശസ്ത്രക്രിയകൾ നടന്നു. ഇനി ഒരു ശസ്ത്രക്രിയ കൂടി വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
സംഭവത്തിൽ ബെംഗളൂരു ജീവൻ ഭീമ നഗർ ട്രാഫിക് പോലീസ് സ്റ്റേഷനിൽ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിന് കേസെടുത്തിട്ടുണ്ട്. തന്നെ ഈ ദുരവസ്ഥയിലാക്കിയ അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ റൈഡ്-ഷെയറിംഗ് പ്ലാറ്റ്‌ഫോമായ റാപ്പിഡോ തയ്യാറാകണമെന്നാണ് സാനി കൃഷ്ണ ഇപ്പോൾ ആവശ്യപ്പെടുന്നത്. അതേസമയം ബൈക്ക് സേവനങ്ങൾക്ക് ബാധകമായ ഇൻഷുറൻസ് പരിരക്ഷ നൽകാൻ റാപിഡോ നടപടികൾ ആരംഭിച്ചു. തുടക്കത്തിൽ കമ്പനി നിഷേധാത്മക നിലപാടിലായിരുന്നു.
അപകടത്തെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാനിയെ, ചികിത്സാച്ചെലവ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് മാതാപിതാക്കൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് മൂന്ന് മാസമെങ്കിലും കിടക്കയിൽ തന്നെ കഴിയേണ്ടിവരുമെന്നാണ് കരുതുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]