ന്യൂഡൽഹി: രാജ്യത്ത് സാധാരണക്കാരന് വീണ്ടും തിരിച്ചടിയായി പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. ലിറ്ററിന് 90 പൈസ വീതമാണ് ഇരു ഇന്ധനങ്ങൾക്കും കൂട്ടിയത്. ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഉയർന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതെന്ന് എണ്ണ വിതരണ കമ്പനികൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും ഇന്ധനവിലയിൽ ലിറ്ററിന് 3 രൂപയുടെ വൻ വർധനവ് വരുത്തിയിരുന്നു.
പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ കേരളത്തിലും വലിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 109.73 രൂപയായി ഉയർന്നു. ഡീസൽ വില 98.63 രൂപയിലുമെത്തി.
ദേശീയ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 97.77 രൂപയിൽ നിന്ന് 98.64 രൂപയായും, ഡീസൽ വില 90.67 രൂപയിൽ നിന്ന് 91.58 രൂപയായും വർധിച്ചു. ഇതര മെട്രോ നഗരങ്ങളിലും സമാനമായ വിലക്കയറ്റമാണ് രേഖപ്പെടുത്തിയത്. മുംബൈയിൽ പെട്രോളിന് 91 പൈസ വർധിച്ച് 107.59 രൂപയും, ഡീസലിന് 94 പൈസ വർധിച്ച് 94.08 രൂപയുമായി.
കൊൽക്കത്തയിൽ പെട്രോളിന് 96 പൈസയാണ് ഉയർന്നത്; ഇതോടെ അവിടെ പെട്രോൾ വില 109.70 രൂപയിലെത്തി. ഡീസലിന് 94 പൈസ വർധിച്ച് 96.07 രൂപയായി. ചെന്നൈയിൽ പെട്രോൾ വിലയിൽ 82 പൈസയുടെ വർധനവോടെ ലിറ്ററിന് 104.49 രൂപയും, ഡീസലിന് 86 പൈസ വർധിച്ച് 96.11 രൂപയുമാണ് പുതിയ നിരക്ക്. തുടർച്ചയായുണ്ടാകുന്ന ഈ വിലവർധനവ് വരും ദിവസങ്ങളിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കുമെന്ന ആശങ്കയിലാണ് പൊതുജനം.
