ബെംഗളൂരു: ബംഗളൂരുവിലെ ബഹുഭൂരിപക്ഷം കുടുംബങ്ങളും പാക്കറ്റിൽ ലഭിക്കുന്ന പ്രമുഖ ബ്രാൻഡുകളുടെ നെയ്യാണ് ഉപയോഗിക്കുന്നതെങ്കിലും, അതിന്റെ ശുദ്ധതയിൽ ഭൂരിഭാഗം പേർക്കും പൂർണ്ണ വിശ്വാസമില്ലെന്ന് പുതിയ സർവേ റിപ്പോർട്ട്. ‘ലോക്കൽ സർക്കിൾസ്’ (LocalCircles) നടത്തിയ ഉപഭോക്തൃ സർവേയിലാണ് ഈ കണ്ടെത്തൽ.
സർവേയിൽ പങ്കെടുത്തവരിൽ കേവലം 28 ശതമാനം ആളുകൾ മാത്രമാണ് തങ്ങൾ വാങ്ങുന്ന നെയ്യിന്റെ ശുദ്ധതയിലും ഗുണനിലവാരത്തിലും ‘പൂർണ്ണ തൃപ്തർ’ എന്ന് വ്യക്തമാക്കിയത്. 47 ശതമാനം പേർക്ക് കാര്യമായ വിശ്വാസമില്ലാത്തപ്പോൾ, 23 ശതമാനം പേർക്ക് നെയ്യിന്റെ ഗുണനിലവാരത്തിൽ ഒട്ടും തന്നെ വിശ്വാസമില്ല. വിപണിയിലെ വ്യാജ നെയ്യിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ആശങ്കകളാണ് ഉപഭോക്താക്കളുടെ ഈ പ്രതികരണത്തിന് പിന്നിൽ. ബംഗളൂരുവിൽ നിന്ന് മാത്രം പതിനായിരത്തിലധികം (10,215) പേർ ഈ സർവേയുടെ ഭാഗമായി. ദേശീയതലത്തിൽ നഗരപ്രദേശങ്ങളിലെ പത്തിൽ ആറ് കുടുംബങ്ങൾക്കും നെയ്യിന്റെ ശുദ്ധതയിൽ ആശങ്കയുണ്ടെന്നാണ് രാജ്യത്തുടനീളം 91,000 പേരെ പങ്കെടുപ്പിച്ചു നടത്തിയ സർവേ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം ബംഗളൂരുവിൽ വൻ വ്യാജ നെയ്യ് മാഫിയയെ പിടികൂടിയതും, ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് ഈ വർഷം വലിയ അളവിൽ കൃത്രിമം ചേർത്ത നെയ്യ് പിടിച്ചെടുത്തതുമായ പശ്ചാത്തലത്തിലാണ് ഈ സർവേ ഫലം പുറത്തുവന്നിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റിയും (FSSAI) പൊലീസും കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ആശങ്ക പൂർണ്ണമായി മാറിയിട്ടില്ല. എങ്കിലും, ബംഗളൂരുവിലെ 88 ശതമാനം കുടുംബങ്ങളും ബ്രാൻഡഡ് പാക്കറ്റ് നെയ്യ് തന്നെയാണ് ആശ്രയിക്കുന്നത്. കേവലം 11 ശതമാനം ആളുകൾ മാത്രമാണ് പാക്കറ്റിലല്ലാതെ വിൽക്കുന്ന നെയ്യ് വാങ്ങുന്നത്. ഒൻപത് ശതമാനം പേർ നെയ്യ് വീട്ടിൽ തന്നെ തയ്യാറാക്കുന്നു.
ഹോട്ടലുകളും മറ്റ് സ്ഥാപനങ്ങളും വിശ്വസ്തതയ്ക്കാണ് മുൻഗണന നൽകുന്നത്. മുൻപ് വ്യാജ നെയ്യ് റാക്കറ്റ് പിടിക്കപ്പെട്ടതിന് ശേഷം മറ്റ് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും, നഗരത്തിലെ ഹോട്ടലുകളിൽ ഭൂരിഭാഗവും വിശ്വാസ്യതയുള്ള ‘നന്ദിനി’ ബ്രാൻഡിന്റെ നെയ്യ് മാത്രമാണ് ഉപയോഗിക്കുന്നതെന്നും ബൃഹത് ബംഗളൂരു ഹോട്ടൽസ് അസോസിയേഷൻ പ്രസിഡന്റ് പി.സി. റാവു പറഞ്ഞു. അടിയന്തര ഘട്ടങ്ങളിൽ മാത്രമാണ് ഹോട്ടലുകൾ മറ്റ് ബ്രാൻഡുകളെ ആശ്രയിക്കാറുള്ളത്.
അസാധാരണമാംവിധം കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന നെയ്യ്, കൃത്രിമമായ വെണ്ണ മണം, കടും മഞ്ഞ നിറം, അസ്വാഭാവികമായ തരിതരിപ്പ് എന്നിവയുള്ള നെയ്യ് വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പോഷകാഹാര വിദഗ്ധയായ ആയിഷ ഖലീൽ മുന്നറിയിപ്പ് നൽകുന്നു. ഇവ എല്ലായ്പ്പോഴും വ്യാജനാകണമെന്നില്ലെങ്കിലും ശ്രദ്ധിക്കുന്നത് നന്നായിരിക്കും. നെയ്യ് വാങ്ങുമ്പോൾ എപ്പോഴും എഫ്.എസ്.എസ്.എ.ഐ (FSSAI) ലൈസൻസ് പരിശോധിക്കണമെന്നും സംശയമുള്ളവ ഉപയോഗിക്കാതിരിക്കുകയാണ് നല്ലതെന്നും അവർ കൂട്ടിച്ചേർത്തു.
ബംഗളൂരുവിലെ വീടുകളിൽ നെയ്യിന്റെ ഉപയോഗം താരതമ്യേന കുറവാണെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു. 63 ശതമാനം കുടുംബങ്ങളും പ്രതിമാസം ഒരു കിലോഗ്രാമിൽ താഴെ നെയ്യ് മാത്രമാണ് ഉപയോഗിക്കുന്നത്. 28 ശതമാനം പേർ അര കിലോ മുതൽ ഒരു കിലോ വരെയും, 27 ശതമാനം പേർ ഒന്ന് മുതൽ രണ്ട് കിലോ വരെയും നെയ്യ് മാസത്തിൽ ഉപയോഗിക്കുന്നു. ദൈനംദിന പാചകത്തിൽ നെയ്യിന്റെ ഉപയോഗം പരിമിതപ്പെടുത്തണമെന്നാണ് പോഷകാഹാര വിദഗ്ധർ നിർദേശിക്കുന്നത്. കടുകെണ്ണയോ, നിലക്കടല എണ്ണയോ നിത്യേനയുള്ള പാചകത്തിന് മികച്ച ബദലാണെന്നും, എള്ളെണ്ണ മിതമായ അളവിൽ ഉപയോഗിക്കാമെന്നും ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റായ സ്മിത മേനോൻ നിർദേശിക്കുന്നു.
