ബെംഗളൂരു: വരും തലമുറകൾക്കായി പണിതുയർത്തുന്ന ബെംഗളൂരുവിലെ ചരിത്രസ്മാരകമായ ഈജിപുര മേൽപ്പാലത്തിന്റെ നിർമാണം ‘അതിവേഗം’ മുന്നോട്ട് കൊണ്ടുപോകാൻ ഒടുവിൽ അധികൃതർ നേരിട്ടിറങ്ങി. യുഗങ്ങളായി നീണ്ടുപോകുന്ന ഈ പുണ്യപ്രവർത്തിക്ക് വേഗം കൂട്ടാൻ പ്രതിദിനം കുറഞ്ഞത് 40 തൊഴിലാളികളെയെങ്കിലും സൈറ്റിൽ ഹാജരാക്കണമെന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) ചീഫ് കമ്മീഷണർ എം. മഹേശ്വർ റാവു കരാറുകാരന് കർശന നിർദേശം നൽകി.
മേൽപ്പാലം പണി എന്നെങ്കിലും തീരുമോ എന്ന് കാണാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് ഓർമ്മിപ്പിക്കാനാണ് കമ്മീഷണർ വെള്ളിയാഴ്ച സ്ഥലത്ത് നേരിട്ടെത്തിയത്. അവിടെ ചെന്നപ്പോഴാണ് പണി സ്ഥലത്ത് ആളില്ലാത്തതാണ് ഈ ‘റോക്കറ്റ് വേഗതയ്ക്ക്’ കാരണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്.
ഇതേതുടർന്ന് പോർട്ടൽ ഫ്രെയിം ജോലികൾക്കായി മാത്രം 40 തൊഴിലാളികളെ ഉടൻ ഇറക്കാനും, പണി ഇനിയെങ്കിലും തടസ്സപ്പെടാതിരിക്കാൻ ഉദ്യോഗസ്ഥർ കണ്ണും നട്ടിരിക്കാനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. എന്തായാലും ഈ 40 പേർ വരുന്നതോടെ അടുത്ത മാമാങ്കത്തിന് മുൻപെങ്കിലും ഫ്ലൈഓവർ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.
