ബെംഗളൂരു: സാധാരണയായി തണുപ്പും ശക്തമായ മഴയും അനുഭവപ്പെടാറുള്ള ജൂൺ, ജൂലൈ മാസങ്ങളിൽ ഇത്തവണ കർണാടകയിൽ കനത്ത വേനൽച്ചൂട്. തെക്കുപടിഞ്ഞാറൻ മൺസൂൺ ദുർബലമായതിനെ തുടർന്ന് സംസ്ഥാനത്തുടനീളം താപനില ക്രമാതീതമായി ഉയരുകയാണ്. ചില ജില്ലകളിൽ സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില വർദ്ധിച്ചിട്ടുണ്ട്. തലസ്ഥാന നഗരമായ ബെംഗളൂരുവിലും ചൂട് കഠിനമായി തുടരുകയാണ്. നഗരത്തിൽ കഴിഞ്ഞ ദിവസം 32.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.
സാധാരണയായി ജൂലൈ മാസങ്ങളിൽ ബെംഗളൂരുവിലെ താപനില 28 ഡിഗ്രി സെൽഷ്യസ് ആയിരിക്കാറുള്ള സ്ഥാനത്താണ് ഈ വലിയ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) കണക്കനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ജൂലൈ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണിത്. ഇതിനു മുൻപ് 2021 ജൂലൈയിലാണ് ഇതിന് സമാനമായി 32.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.
റായ്ച്ചൂരിൽ രൂക്ഷമായ ചൂട്
ബെംഗളൂരുവിന് പുറമെ മൈസൂരു, ഗഡഗ്, കൊപ്പൽ തുടങ്ങിയ വിവിധ പ്രദേശങ്ങളിലും സാധാരണയേക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ അധിക ചൂട് രേഖപ്പെടുത്തി. ഈ സമയങ്ങളിൽ സാധാരണയായി 33 ഡിഗ്രി സെൽഷ്യസ് താപനില അനുഭവപ്പെടാറുള്ള റായ്ച്ചൂരിൽ ഇത്തവണ താപനില 38.4 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നു. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ജില്ലയായി റായ്ച്ചൂർ മാറി. മൺസൂൺ ദുർബലമായതിനാൽ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കുറഞ്ഞതാണ് ചൂട് വർദ്ധിക്കാൻ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വടക്കൻ ഉൾനാടൻ കർണാടക ഉൾപ്പെടെയുള്ള ഭൂരിഭാഗം ജില്ലകളിലും വരും ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത.
ചില ജില്ലകളിൽ മഴ മുന്നറിയിപ്പ്
അതേസമയം, അടുത്ത 24 മണിക്കൂറിനുള്ളിൽ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നീ തീരദേശ ജില്ലകളിലും കുടക്, ഹാസൻ എന്നീ തെക്കൻ ഉൾനാടൻ ജില്ലകളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. കൂടാതെ ബെല്ലാരി, ബെംഗളൂരു റൂറൽ, ബെംഗളൂരു സിറ്റി, ചാമരാജനഗർ, ചിക്കബെല്ലാപൂർ, ചിത്രദുർഗ, ദാവണഗെരെ, കോലാർ, മാണ്ഡ്യ, മൈസൂരു, രാമനഗര, തുംകൂർ, വിജയനഗർ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു.
