ബെംഗളൂരു: വേനൽച്ചൂടിൽ വെന്തുരുകിയ സിലിക്കൺ സിറ്റിയിൽ വൈകുന്നേരത്തോടെ അപ്രതീക്ഷിതമായി എത്തിയ ഇടിമിന്നലോടു കൂടിയ മഴയും ആലിപ്പഴ വർഷവും ജനജീവിതം ദുസ്സഹമാക്കി. നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും മണിക്കൂറുകളോളം പെയ്ത കനത്ത മഴയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പെട്ടെന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ നഗരവാസികൾ പരിഭ്രാന്തരായി.
നഗരം വെള്ളത്തിനടിയിൽ
മജസ്റ്റിക്, കോറമംഗല, മല്ലേശ്വരം, ജയനഗർ, ഹെബ്ബാൾ, ശിവാജി നഗർ തുടങ്ങി നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം മഴയിൽ മുങ്ങി. വിധാന സൗധയ്ക്ക് പരിസരത്തും ശാന്തിനഗർ, ജെ.പി നഗർ, കോർപ്പറേഷൻ മേഖലകളിലും ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. കൊടും ചൂടിനിടയിൽ പെട്ടെന്നുണ്ടായ ഈ മാറ്റത്തിൽ വഴിയോര കച്ചവടക്കാർ ദുരിതത്തിലായി. ബൈക്ക് യാത്രക്കാർ ഫ്ലൈ ഓവറുകൾക്കും സ്കൈവാക്കുകൾക്കും കീഴിൽ അഭയം തേടിയത് പലയിടത്തും ഗതാഗതക്കുരുക്കിന് കാരണമായി.
മരങ്ങൾ കടപുഴകി; കാർ തകർന്നു
കനത്ത കാറ്റിലും മഴയിലും നഗരത്തിന്റെ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. ശേഷാദ്രിപുരം-മല്ലേശ്വരം റോഡിൽ മരം വീണതിനെത്തുടർന്ന് ഗതാഗതം പൂർണ്ണമായും അടച്ചു. ഗൊരഗുണ്ടേപാളയയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു തകർന്നു. കാറിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും കടകളിലും വെള്ളം കയറാനുള്ള സാധ്യത നിലനിൽക്കുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
കാലം തെറ്റിയുള്ള ഈ മഴ ചൂടിന് ചെറിയ ശമനം നൽകുമെങ്കിലും നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വീണ്ടും ചർച്ചയാകുകയാണ്. നഗരസഭാ അധികൃതർ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]