ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതിയിലെ ഒമ്പതംഗ ബെഞ്ചിന് മുന്നിൽ സംസ്ഥാന സർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. യുവതീപ്രവേശനം പോലുള്ള ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് മതപണ്ഡിതന്മാരുമായി ആലോചിച്ചായിരിക്കണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
സ്ത്രീപ്രവേശനം തടയുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമല്ലെന്നും, സുപ്രീംകോടതി ഉന്നയിച്ച ഏഴ് പ്രധാന ചോദ്യങ്ങൾക്കുള്ള മറുപടിയായി സർക്കാർ 17 പേജുള്ള സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
മതാചാരങ്ങളെയും വിശ്വാസങ്ങളെയും ആ മതത്തിന് പുറത്തുള്ളവർ പൊതുതാൽപര്യ ഹർജികളിലൂടെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് സർക്കാരിന്റെ നിലപാട്. ആചാരപരമായ വിഷയങ്ങളിൽ വ്യക്തത വരുത്തുന്നതിനായി മതപണ്ഡിതന്മാരെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കണമെന്നും സത്യവാങ്മൂലത്തിൽ നിർദ്ദേശമുണ്ട്. 2008-ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് നൽകിയ സത്യവാങ്മൂലത്തിലും സമാനമായ ഈ നിർദ്ദേശം ഉൾപ്പെടുത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്.
അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പിന്റെ മേൽനോട്ടത്തിൽ സർക്കാർ അഭിഭാഷകരും മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ വാദമുഖങ്ങൾ തയ്യാറാക്കിയത്. സ്റ്റാൻഡിങ് കോൺസൽ നിഷെ രാജൻ ഷോങ്കർ വഴിയാണ് കോടതിയിൽ മറുപടി സമർപ്പിച്ചത്. കോടതിയിൽ സർക്കാരിന് വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]