കൽപറ്റ: വയനാട് ഉരുൾ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എസ്റ്റേറ്റിൽ സർക്കാർ ഒരുക്കിയ മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് മുഖ്യമന്തി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. വയനാട് ഉരുൾപൊട്ടലിൽ വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലുള്ള 178 കുടുംബങ്ങൾക്കാണ് വീട് കൈമാറുക.
വയനാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ വിവിധ സർക്കാർ ഏജൻസികളുടെയും തൊഴിലാളികളുടെയും ഏകോപിതമായ പ്രവർത്തനത്തിലൂടെയാണ് ടൗൺഷിപ്പ് യാഥാർഥ്യമാകുന്നത്. ആകെ 410 വീടുകളാണ് നിർമ്മിക്കുന്നത്. 1662 പേർക്ക് ഇവിടെ അഭയമൊരുങ്ങും. 1000 ചതുരശ്രയടിയിൽ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കത്തക്ക രീതിയിലാണ് ഒറ്റനില വീടുകൾ നിർമ്മിച്ചിരിക്കുന്നത്. ഭാവിയിൽ രണ്ടാം നില പണിയാനുള്ള അടിത്തറയും ഇതിനുണ്ട്.
പ്രധാന കിടപ്പുമുറി ഉൾപ്പെടെ രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ് റൂം, സ്റ്റഡി റൂം, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർ ഏരിയ എന്നിവ ഓരോ വീടിന്റെയും ഭാഗമാണ്. വീടുകൾക്ക് പുറമെ ഒരു സ്വയംപര്യാപ്ത ഗ്രാമത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും. ലാബ്, ഫാർമസി, ഒപി, വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ. കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, പാർക്കിങ് ഏരിയ. മൾട്ടി പർപ്പസ് ഹാൾ, ലൈബ്രറി, സ്പോർട്സ് ക്ലബ്ബ്, ഓപ്പൺ എയർ തിയേറ്റർ. അങ്കണവാടി, കളിസ്ഥലങ്ങൾ, പൊതുറോഡുകൾ എന്നിവയും സജ്ജീകരിക്കും.
കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിലെ 64.4705 ഹെക്ടർ ഭൂമിയിലാണ് ടൗൺഷിപ്പ് ഒരുങ്ങുന്നത്. 2025 മാർച്ച് 27-ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ട പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ റെക്കോർഡ് വേഗത്തിലാണ് പുരോഗമിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]