ഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ റഷ്യയുമായുള്ള ഇടപാടുകൾ ഇന്ത്യ വർദ്ധിപ്പിക്കുന്നു. റഷ്യയിൽനിന്ന് കൂടുതൽ എൽഎൻജി (ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ്) എത്തിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു. പശ്ചിമേഷ്യയിൽ നിന്നുള്ള ഇന്ധന വിതരണത്തിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാലാണ് ഈ നീക്കം.
റഷ്യയിൽനിന്ന് എൽഎൻജി വാങ്ങുന്നതിനായി പൊതുമേഖലാ സ്ഥാപനമായ ഗെയിൽ (GAIL) ഏഴ് വർഷം മുൻപ് ഒപ്പിട്ട 23 വർഷത്തെ കരാർ പ്രകാരമുള്ള ഇറക്കുമതിയാണ് വർദ്ധിപ്പിക്കുന്നത്. യുഎസുമായുള്ള വ്യാപാര താൽപര്യങ്ങൾ കണക്കിലെടുത്ത് മുൻപ് റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറച്ചിരുന്നു. എന്നാൽ നിലവിലെ ആഗോള സാഹചര്യത്തിൽ പാചകവാതക ക്ഷാമം ഒഴിവാക്കാൻ റഷ്യൻ എൽഎൻജി തന്നെ ശരണം എന്ന നിലപാടിലാണ് ഇന്ത്യ.
എൽഎൻജിക്ക് പുറമെ റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിലും ഇന്ത്യ വലിയ വർദ്ധനവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങൾക്കുള്ളിൽ മൂന്ന് കോടി ബാരൽ ക്രൂഡോയിൽ ഇന്ത്യ വാങ്ങിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. 20 ലക്ഷത്തോളം ബാരൽ ‘യുറൽസ്’ ക്രൂഡോയിലുമായി മൂന്ന് കപ്പലുകൾ ഇതിനകം ഇന്ത്യൻ തീരത്തെത്തി. ബാക്കിയുള്ളവ വരും ദിവസങ്ങളിൽ എത്തും.
അമേരിക്കൻ ഉപരോധങ്ങളിൽ ലഭിച്ച ഇളവുകളെത്തുടർന്നാണ് റഷ്യൻ എണ്ണക്കമ്പനികളുമായി കൂടുതൽ ഇടപാടുകൾക്ക് ഇന്ത്യൻ കമ്പനികൾ തയ്യാറായത്. കഴിഞ്ഞ വർഷം ഒക്ടോബർ വരെ ഇന്ത്യയുടെ ആകെ ക്രൂഡോയിൽ ഇറക്കുമതിയുടെ 35 ശതമാനം വരെ റഷ്യയിൽ നിന്നായിരുന്നു. ഡിസംബറിൽ ഇത് കുറഞ്ഞെങ്കിലും നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ഇറക്കുമതി വീണ്ടും കുത്തനെ ഉയർത്തുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]