ബെംഗളൂരു: നഗരത്തിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമവും അധിക്ഷേപവും. ഞായറാഴ്ച രാത്രി രാമമൂർത്തി നഗറിലാണ് സംഭവം നടന്നത്. സ്കൂട്ടറിലെത്തിയ ആൾ ‘നിന്റെ റേറ്റെത്രയാടി?’ എന്ന് ചോദിച്ച് അധിക്ഷേപിക്കുകയായിരുന്നുവെന്ന് യുവതി പരാതിപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതോടെയാണ് വിവരം പുറംലോകമറിയുന്നത്.
സംഭവം ക്യാമറയിൽ പകരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രതി യുവതിക്ക് നേരെ തെറിവിളിക്കുകയും സ്കൂട്ടറിൽ വേഗത്തിൽ ഓടിച്ചുപോവുകയുമായിരുന്നു. ഹോരമാവ് സ്വദേശിയും ഫ്രൂട്ട് വ്യാപാരിയുമായ വിജയ് രാഘവ് (42) ആണ് സംഭവത്തിൽ പിടിയിലായത്.
ടാക്സിക്കായി കാത്തുനിൽക്കുമ്പോഴാണ് സ്കൂട്ടറിലെത്തിയയാൾ അനാവശ്യ ചോദ്യങ്ങൾ ചോദിക്കുകയും ഭീഷണിപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തതെന്ന് യുവതി വെളിപ്പെടുത്തി. സുരക്ഷയെക്കുറിച്ച് ഭയം തോന്നിയതോടെയാണ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയത്. എന്നാൽ ഇത് കണ്ടതോടെ അയാൾ അസഭ്യം പറഞ്ഞ് കടന്നുകളയുകയായിരുന്നു. ഒരു സ്ത്രീയെന്ന നിലയിൽ പരസ്യമായി അപമാനിക്കപ്പെടാതെയും ചരക്കായി കാണപ്പെടാതെയും വഴിയോരത്ത് നിൽക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചു.
പ്രതി സഞ്ചരിച്ച KA03 KQ6190 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള സ്കൂട്ടറിന്റെ വിവരങ്ങൾ സഹിതമാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പൊതുസ്ഥലങ്ങളിലെ ഇത്തരം അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കരുതെന്നും അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
യുവതി നൽകിയ വാഹ നമ്പർ കേന്ദ്രീകരിച്ച് രാമമൂർത്തി നഗർ പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. മറ്റൊരാളുടെ വാഹനമുപയോഗിച്ചാണ് ഇയാൾ കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. രാമമൂർത്തി നഗർ പൊലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
