വയനാട്: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി നടത്തിയ പ്രതികരണം വിവാദമാകുന്നു. ടൗൺഷിപ്പ് സന്ദർശിക്കുന്നതിനിടെ തന്നെ അനുഗമിച്ച റഫീഖിനോട് താരം അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും മുൻപിൽ വെച്ചായിരുന്നു നടന്റെ ഈ പരാമർശം.
സംഭവത്തെക്കുറിച്ച്:
ടൗൺഷിപ്പ് പ്രദേശം നടന്നു കാണുന്നതിനിടയിൽ റഫീഖ് കൂടെ നടന്നതാണ് മമ്മൂട്ടിയെ പ്രകോപിപ്പിച്ചത്. “നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി” എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.
ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ താരത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. വയനാട് ഉരുൾപൊട്ടൽ ദുരന്തസമയത്ത് രാപ്പകൽ ഭേദമന്യേ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ റഫീഖിനെപ്പോലൊരു ജനപ്രതിനിധിയോട് താരം കാണിച്ചത് ‘മര്യാദകേടാണെന്ന്’ പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു. പൊതുപ്രവർത്തകരോടുള്ള മമ്മൂട്ടിയുടെ സമീപനം പക്വതയില്ലാത്തതാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
മമ്മൂട്ടി സിനിമ ലൊക്കേഷനിൽ ഇരുന്ന് ടിവിയിൽ കാഴ്ച കണ്ടപ്പോൾ ദുരന്തമുഖത്ത് ഇറങ്ങി രാപ്പകൽ അവിടുത്തെ മനുഷ്യർക്ക് വേണ്ടി പ്രവർത്തിച്ചയാളാണ് റഫീഖ് എന്നാണ് പലരും കുറിച്ചത്. അടിമുടി കോണ്‍ഗ്രസുകാരായ രമേശ് പിഷാരടിയേയും ആൻ്റോ ജോസഫിനേയും കൂടെ കൂട്ടി നടക്കുന്ന മമ്മൂട്ടിക്ക് റഫീഖിനെ കൂടെ നിർത്തുന്നതിൽ എന്ത് പ്രശ്നമാണെന്ന് സിപിഎം അനുകൂല പ്രൊഫൈലുകൾ ചോദിക്കുന്നു. നിരവധി ചില കമൻ്റുകൾ വായിക്കാം
‘അയാൾക്കവിടെ നെഞ്ചും വിരിച്ച് നിൽക്കാനുള്ള അർഹതയുണ്ട് .അയാളുടെ പാർട്ടി നേതൃത്വം കൊടുക്കുന്ന സർക്കാർ നിർമ്മിച്ച് നൽകിയ ടൗൺഷിപ്പ് ആണ്.നിലപാടിലുറച്ച് രാഷ്ട്രീയം പറയുന്ന സഖാവാണ്. സിനിമയിൽ നിങ്ങൾ വലിയവൻ ആകാം, ലോകം അംഗീകരിക്കുന്ന കലാകാരനും ആണ്. പരസ്യമായി ഇങ്ങനെ ഒരാളെ അവഹേളിക്കുമ്പോൾ നിങ്ങളെക്കാളും അർഹതയുണ്ട് അയാൾക്ക് അങ്ങനെ നിൽക്കാൻ തുടങ്ങിയതായിരുന്നു കമന്റുകൾ.’
എന്നാൽ, രാഷ്ട്രീയ നിറം ഒഴിവാക്കാനുള്ള താരത്തിന്റെ ശ്രമമായിരുന്നു ഇതെന്ന വാദവുമായി മമ്മൂട്ടി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. വിവാദത്തിൽ റഫീഖോ സിപിഎം ജില്ലാ നേതൃത്വമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]