ജയിലില്‍ വെച്ച് മൊട്ടിട്ട പ്രണയം വിവാഹത്തിലേക്ക്. വ്യത്യസ്ത കൊലപാതക കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന കാമുകികാമുകന്മാരുടെ കല്യാണത്തിനായി ഇരുവര്‍ക്കും കോടതി 15 ദിവസം അടിയന്തര പരോള്‍ അനുവദിച്ചു.
രാജസ്ഥാനിലെ ആള്‍വാറിലാണ് സംഭവം. ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട പുരുഷനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സ്ത്രീയും അഞ്ച് പേരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട യുവാവുമാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. നേഹ സേത്ത് എന്ന പ്രിയ സേത്തിനും ഹനുമാന്‍ പ്രസാദിനുമാണ് രാജസ്ഥാന്‍ ഹൈക്കോടതി 15 ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചത്.ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശര്‍മ്മ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മോഡലാണ് പ്രിയ സേത്ത്. സംഗനേര്‍ ഓപ്പണ്‍ ജയിലിലാണ് അവര്‍ ജയില്‍വാസം അനുഭവിക്കുന്നത്. ആറ് മാസം മുമ്പ് അതേ ജയിലില്‍ വെച്ചാണ് പ്രസാദിനെ കണ്ടുമുട്ടുന്നതും പ്രണയത്തിലാവുകയും ചെയ്തത്.
2018ലെ കൊലപാതക കേസിലാണ് ശിക്ഷിക്കപ്പെട്ട് പ്രിയ സേത്ത് ജയിലില്‍ കഴിയുന്നത്. 2018 മെയ് 2ന്, തന്റെ കാമുകന്റെയും മറ്റൊരു പുരുഷന്റെയും സഹായത്തോടെയാണ് പ്രിയ സേത്ത് കൊലപാതകം നടത്തിയത്. ദുഷ്യന്ത് ശര്‍മ്മയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ചോദിച്ചുവാങ്ങി കാമുകനായ ദിക്ഷാന്ത് കമ്രയുടെ കടം വീട്ടുക എന്നതായിരുന്നു പദ്ധതി.
പദ്ധതി പ്രകാരം, ടിന്‍ഡറില്‍ ശര്‍മ്മയുമായി സൗഹൃദത്തിലാവുകയും ബജാജ് നഗറിലെ ഒരു ഫ്‌ലാറ്റിലേക്ക് വിളിക്കുകയും ചെയ്തു. തുടര്‍ന്ന് അവന്റെ പിതാവില്‍ നിന്ന് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. അദ്ദേഹം 3 ലക്ഷം രൂപ നല്‍കി. എന്നാല്‍ ശര്‍മ്മയെ വിട്ടയച്ചാല്‍ പൊലീസ് തങ്ങളുടെ അരികില്‍ എത്തുമെന്ന് പ്രതികള്‍ കരുതി.
അറസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍, സേത്തും കമ്രയും സുഹൃത്ത് ലക്ഷ്യ വാലിയയും ചേര്‍ന്ന് ശര്‍മ്മയെ കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി ആമേര്‍ കുന്നുകളില്‍ ഉപേക്ഷിച്ചു. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് നിരവധി കുത്തേറ്റ മുറിവുകള്‍ വരുത്തുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ഫ്‌ലാറ്റ് വൃത്തിയാക്കുകയും ചെയ്തു. മെയ് 3 ന് രാത്രി ആമേര്‍ കുന്നുകളില്‍ നിന്ന് ശര്‍മ്മയുടെ മൃതദേഹം കണ്ടെടുത്തു. ഒടുവില്‍ ഫ്‌ലാറ്റില്‍ നിന്ന് സേത്ത്, കമ്ര, വാലിയ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തന്നേക്കാള്‍ 10 വയസ്സ് കൂടുതലുള്ള കാമുകിയുടെ ഭര്‍ത്താവിനെയും കുട്ടികളെയും കൊലപ്പെടുത്തിയ കേസിലാണ് ഹനുമാന്‍ പ്രസാദ് ശിക്ഷ അനുഭവിക്കുന്നത്. പ്രസാദിന്റെ കാമുകി സന്തോഷ് ആല്‍വാറില്‍ തായ്ക്വോണ്ടോ കളിക്കാരിയായിരുന്നു. 2017 ഒക്ടോബര്‍ 2 ന് രാത്രി, ഭര്‍ത്താവിനെയും കുട്ടികളെയും കൊല്ലാന്‍ അവള്‍ അവനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. പ്രസാദ് ഒരു കൂട്ടാളിയുമായി അവിടെയെത്തി കാമുകിയുടെ ഭര്‍ത്താവ് ബന്‍വാരി ലാലിനെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി. സന്തോഷിന്റെ മൂന്ന് കുട്ടികളും അവരോടൊപ്പം താമസിച്ചിരുന്ന അനന്തരവനും യാദൃച്ഛികമായി കൊലപാതകത്തിന് സാക്ഷിയായി. പിടിക്കപ്പെടുമെന്ന് ഭയന്ന് അവള്‍ തന്റെ മക്കളെയും അനന്തരവനെയുമടക്കം കൊല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. നാടിനെ ഒന്നടങ്കം നടുക്കിയ കൂട്ടക്കൊലയായിരുന്നു ഇത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
