ബെംഗളൂരു : ബെംഗളൂരു മലയാളികൾക്ക് ആവേശം പകർന്ന് എറണാകുളം വന്ദേഭാരത് എത്തി. രാവിലെ എട്ട് മണിയോടെ എറണാകളുത്തുനിന്ന് പുറപ്പെട്ട ഉദ്ഘാടന സ്പെഷ്യൽ സർവീസ് (06652 എറണാകുളം-കെഎസ്ആർ ബെംഗളൂരു) വൈകീട്ട് അഞ്ചരയോടെയാണ് നഗരത്തിലെ ആദ്യ സ്റ്റേഷനായ കെ.ആർ. പുരത്തെത്തിയത്.
ആറു മണിയോടെ സിറ്റി റെയിൽവേ സ്റ്റേഷനായ കെഎസ്ആറിലും എത്തിച്ചേർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽനിന്ന് ഓൺലൈനായി ഫ്ളാഗോഫ് ചെയ്തതോടെയാണ് എറണാകുളത്തുനിന്ന് പുറപ്പെട്ടത്. കെഎസ്ആർ സ്റ്റേഷനിൽ വന്ദേഭാരതിനെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി, എംപിമാരായ പി.സി. മോഹൻ, ലഹർസിങ് സിറോയ എന്നിവരുമെത്തി.
ബെംഗളൂരു മലയാളികൾക്ക് നാട്ടിലേക്കുള്ള യാത്ര കൂടുതൽ സുഖകരമാക്കാനെത്തിയ വന്ദേഭാരതിന് നഗരത്തിലെ രണ്ടുസ്റ്റേഷനുകളിലും ഉജ്ജ്വലസ്വീകരണം ലഭിച്ചു.
തീവണ്ടിയുടെ പതിവു സർവീസ് നവംബർ 11-ന് ആരംഭിക്കുമെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു. കെഎസ്ആർ ബെംഗളൂരു-എറണാകുളം-കെഎസ്ആർ ബെംഗളൂരു (26651/26652) വന്ദേഭാരത് എക്സ്പ്രസ് രാവിലെ 5.10-ന് ബെംഗളൂരുവിൽനിന്ന് ആരംഭിക്കും.
ഉച്ചയ്ക്ക് 1.50-ന് എറണാകുളത്ത് എത്തിച്ചേരും. തിരിച്ച് ബെംഗളൂരുവിലേക്കുള്ള സർവീസ് എറണാകുളത്തുനിന്ന് 2.20-ന് ആരംഭിക്കും. രാത്രി 11-ന് ബെംഗളൂരുവിലെത്തിച്ചേരും.
ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസുകൾ. ചാരിക്കിടക്കാനാവുന്ന സീറ്റുകൾ, ഓട്ടോമാറ്റിക് വാതിലുകൾ, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം തുടങ്ങിയ സൗകര്യങ്ങൾ വന്ദേഭാരതിനുണ്ടാകും.
ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് എക്സിക്യുട്ടീവ് ചെയറിന് 2289 രൂപയാണ് അടിസ്ഥാന നിരക്ക്. ചെയർകാറിന് 1095 രൂപയാണ് അടിസ്ഥാന നിരക്ക്.
