ബെംഗളൂരു : സിദ്ധാപുരയിലെ വന-അതിർത്തി ഗ്രാമങ്ങൾക്ക് സമീപം മൂന്നു ദിവസമായി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ച് വിഹരിച്ച കാട്ടാനയെ ആറു താപ്പാനകളുടെ (പരിശീലനം ലഭിച്ച) ആനകളും 150 അംഗ വനംവകുപ്പ് സംഘവും ചേർന്ന് തളച്ചു.
സിദ്ധാപുര പട്ടണത്തിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞ ആന സാധാരണ ജീവിതം തടസ്സപ്പെടുത്തിയിരുന്നു. സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി പ്രഖ്യാപിക്കാൻ അധികാരികളെ നിർബന്ധിതരാക്കി. മുൻകരുതൽ നടപടിയായി വൈകീട്ട് 6.30 ഓടെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാനും ഉത്തരവിട്ടു.
ചിക്കമഗളൂരു ആന കർമ സേന (ഇ.ടി.എഫ്), കുദ്രേമുഖ്, ശിവമൊഗ്ഗ വന്യജീവി ഡിവിഷനുകൾ, കുന്താപുരം സിദ്ധാപുര, അമസ്ബൈലു, നഗര വന്യജീവി റേഞ്ചുകൾ എന്നിവിടങ്ങളിൽനിന്നുള്ള പ്രാദേശിക വനം വകുപ്പുകൾ, ശങ്കരനാരായണ റേഞ്ച് ഉദ്യോഗസ്ഥർ എന്നിവർ ആനയെ പിടികൂടാനുള്ള പ്രവർത്തനത്തിൽ പങ്കാളികളായി.
നാഗർഹോളയിൽനിന്നുള്ള ഭീമ, സക്രെബൈലുവിലെ ബഹാദൂർ, ബാലചന്ദ്ര, സോമണ്ണ എന്നിവരുൾപ്പെടെയുള്ള താപ്പാനകളെ ദൗത്യത്തിൽ ഉപയോഗിച്ചു.
പിടികൂടൽ വിജയകരമായി പൂർത്തിയാക്കാൻ പാപ്പാൻമാർ, ഫോറസ്റ്റ് ഗാർഡുകൾ, മൃഗഡോക്ടർമാർ എന്നിവർ ഏകോപിച്ച് പ്രവർത്തിച്ചു. ആനയെ സക്രെബൈലു ആന ക്യാമ്പിലേക്ക് മാറ്റി. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഹൊസങ്കടി സംസ്ഥാന പാത അടച്ചിട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]