മൈസൂരുവിൽ കുടുംബത്തിലെ നാലുപേർ ശ്വാസംമുട്ടി മരിച്ച നിലയിൽ

death

ബെംഗളൂരു : പാചകവാതകസിലിൻഡർ ചോർന്ന് മൈസൂരുവിലെ യാരഗനഹള്ളിയിൽ കുടുംബത്തിലെ നാലുപേർ ശ്വാസംമുട്ടിമരിച്ചു.

പ്രദേശവാസിയായ കുമാരസ്വാമി (45), ഭാര്യ മഞ്ജുള (39), മക്കളായ അർച്ചന (19), സ്വാതി (17) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

എന്നാൽ, തിങ്കളാഴ്ച രാത്രിയാണ് മരണമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ഒറ്റമുറിവീട്ടിലായിരുന്നു കുടുംബത്തിന്റെ താമസം. വീട്ടിൽനിന്ന് ഗ്യാസ് സിലിൻഡറുകൾ കണ്ടെത്തിയിട്ടുണ്ട്.

വീടിനോടുചേർന്ന് വസ്ത്രം ഇസ്തിരിയിടുന്ന സ്ഥാപനം നടത്തിവരുകയായിരുന്നു കുമാരസ്വാമി. ഗ്യാസ് സിലിൻഡറുകളാണ് ഇസ്തിരിപ്പെട്ടി ചൂടാക്കാൻ ഉപയോഗിച്ചിരുന്നത്.

ഇതിനായി മൂന്നു സിലിൻഡറുകൾ വീടിനുള്ളിൽ സൂക്ഷിച്ചിരുന്നു. ഇതിലൊന്നാണ് ചോർന്നത്. വീടിന്റെ ജനൽ അടച്ചിട്ടതുമൂലമാണ്‌ പാചകവാതകം മുറിയിൽ നിറയാൻ കാരണമായതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

ഏതാനുംദിവസംമുമ്പ് ചിക്കമഗളൂരുവിലെ ബന്ധുവീട്ടിൽപോയ കുടുംബം തിങ്കളാഴ്ച രാത്രിയാണ് തിരിച്ചെത്തിയത്.

ചൊവ്വാഴ്ചയും ബുധനാഴ്ച രാവിലെയും ബന്ധുക്കൾ കുമാരസ്വാമിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംശയം തോന്നിയ ബന്ധുക്കളുടെ നിർദേശപ്രകാരം അയൽക്കാർ വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.

മൈസൂരു സിറ്റി പോലീസ് കമ്മിഷണർ രമേഷ് ബാനോത് ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കെ.ആർ. ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us