പുലി ആക്രമണം, ദൗത്യസേന രൂപവത്കരിക്കും ; മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് പുലികളുണ്ടാക്കുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ ദൗത്യസേന രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. വനത്തോട് ചേര്‍ന്ന് താമസിക്കുന്ന ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ ദൗത്യസേനക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് വനം വകുപ്പ് കെണിവെച്ച്‌ പുലിയെ പിടികൂടിയത്. അഞ്ചു വയസ്സുള്ള പുലിയെ ബംഗളൂരുവിലെ ബന്നാര്‍ഘട്ട മൃഗശാലയിലേക്ക് മാറ്റി. മൂന്നുപേരെ കൊന്ന പുള്ളിപ്പുലിയെയും കടുവയെയും വെടിവെക്കാന്‍ ഡെപ്യൂട്ടി കമീഷണര്‍ കെ.വി. രാജേന്ദ്ര ജനുവരി 26ന് ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിര്‍ദേശപ്രകാരം പ്രത്യേക ദൗത്യസംഘങ്ങള്‍ ഇവയെ പിടികൂടാന്‍ തിരച്ചില്‍ നടത്തിവരുകയായിരുന്നു.

മൈസൂരു വിമാനത്താവളത്തില്‍ വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എലിഫന്‍റ് ടാസ്ക് ഫോഴ്സ് പോലെ തന്നെ സംസ്ഥാനത്ത് പുലി ടാസ്ക്ഫോഴ്സും രൂപവത്കരിക്കും. മൈസൂരു മേഖലയില്‍ മുമ്പ് ആനശല്യത്തില്‍ നിന്ന് ജനങ്ങളെയും കൃഷിയെയും സംരക്ഷിക്കാനായി എലിഫെന്‍റ് ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചിരുന്നു. സമാനമാതൃകയിലാണ് പുലി ദൗത്യസേനയും രൂപവത്കരിക്കുക.

ഈ സേനക്ക് ആവശ്യമായ മനുഷ്യവിഭവശേഷി, ഉപകരണങ്ങള്‍, പണം തുടങ്ങിയവ സര്‍ക്കാര്‍ നല്‍കും. വനംവകുപ്പ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തില്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുലികളുടെ ആക്രമണത്തില്‍നിന്ന് ഗ്രാമവാസികളെ രക്ഷിക്കണം. അവര്‍ക്ക് ആത്മവിശ്വാസം പകരുന്ന നടപടികള്‍ ഉണ്ടാകണമെന്ന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കണം.

ഇതിനായി പ്രദേശവാസികള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us