മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് മറുപടിയുമായി മഹാരാഷ്ട്ര 

മുംബൈ : മഹാരാഷ്ട്രയിലെ ജാത് താലൂക്കിലെ കന്നഡ സംസാരിക്കുന്നവരുടെ ഗ്രാമങ്ങള്‍ കര്‍ണാടകയില്‍ ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് മറുപടി നല്‍കി മറാത്താ നേതാക്കള്‍.

മഹാരാഷ്ട്രയിലെ ഒരു ഗ്രാമം പോലും മറ്റൊരു സംസ്ഥാനത്തിനും വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അറിയിച്ചു.

അതിര്‍ത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലെ ജാത് താലൂക്ക് കര്‍ണാടകയില്‍ ലയിപ്പിക്കണമെന്ന് 2012-ല്‍ പ്രദേശവാസികള്‍ പ്രമേയം പാസാക്കിയിരുന്നു. കുടിവെള്ള സൗകര്യങ്ങളിലെ അപര്യാപ്തതയടക്കം ചൂണ്ടിക്കാട്ടിയാണ് കന്നഡ ജനവിഭാഗത്തിന് ഭൂരിപക്ഷമുള്ള ഗ്രാമങ്ങള്‍ പ്രമേയം കൊണ്ടുവന്നത്. ഈ നീക്കം നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം ബൊമ്മെ പ്രഖ്യാപിച്ചതാണ് മഹാരാഷ്ട്ര നേതാക്കളെ പ്രകോപിപ്പിച്ചത്.

ജാതിലെ കുടിവെള്ള പ്രശ്നം പരിഹരിച്ചെന്നും കര്‍ണാടക അതിര്‍ത്തിയിലുള്ള ഗ്രാമങ്ങള്‍ക്കായി മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഷിന്‍ഡെ അറിയിച്ചു. ഇതിനിടെ കര്‍ണാടകയിലെ ബെളഗാവി അടക്കമുള്ള ജില്ലകളിലെ മറാത്താ ജനവിഭാഗം വസിക്കുന്ന എല്ലാ ഗ്രാമങ്ങളിലും മഹാരാഷ്ട്രയില്‍ നിയമപരമായി കൂട്ടിച്ചേര്‍ക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ പ്രതിനിധികള്‍ ഉടന്‍തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ചര്‍ച്ച നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us