കാരക്കസ്: വെനസ്വേലയിൽ ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പത്തിൽ വൻ നാശനഷ്ടം. ഭൂചലനങ്ങളിൽ പെട്ട് വൻതോതിൽ ആളപായം ഉണ്ടായതായാണ് സൂചന. ഔദ്യോഗിക മരണസംഖ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ മരണസംഖ്യ 10,000 മുതൽ ഒരു ലക്ഷം വരെയാകാൻ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) ആശങ്ക പ്രകടിപ്പിച്ചു. ഭൂകമ്പത്തെത്തുടർന്ന് രാജ്യത്ത് നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
തലസ്ഥാനമായ കാരക്കസിലെ ഒരു മുനിസിപ്പാലിറ്റിയിൽ രണ്ട് കെട്ടിടങ്ങൾ തകർന്ന് മൂന്ന് പേർ മരിച്ചതായി പ്രാദേശിക മേയർ സ്ഥിരീകരിച്ചിട്ടുണ്ട്. കാരക്കസിൽ നിരവധി ബഹുനില കെട്ടിടങ്ങളും ഒരു ഹോട്ടലും പൂർണമായി തകർന്നു വീണു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇവർക്കായുള്ള രക്ഷാപ്രവർത്തനം പ്രദേശത്ത് ഊർജിതമായി പുരോഗമിക്കുകയാണ്.
കരീബിയൻ തീരദേശ നഗരമായ മൊറോണിനു പടിഞ്ഞാറ്, ഭൂമിക്കടിയിൽ 13 കിലോമീറ്റർ ആഴത്തിലായിരുന്നു റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതിനു പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്തമായ ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. മൊറോൺ നഗരത്തിനു 16 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ മാത്രം ആഴത്തിലായിരുന്നു രണ്ടാമത്തെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
തലസ്ഥാനമായ കാരക്കസിൽ ഭൂചലനം കടുത്ത പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. കെട്ടിടങ്ങൾ ശക്തമായി കുലുങ്ങിയതോടെ ജനങ്ങൾ ഭയന്ന് തെരുവുകളിലേക്ക് ഓടിയിറങ്ങി. നഗരത്തിലെ പല പ്രമുഖ കെട്ടിടങ്ങളുടെയും ചുവരുകൾ പൂർണമായി തകർന്നു വീണിട്ടുണ്ട്. കാരക്കസിലെ രണ്ട് പ്രധാന ജനവാസ മേഖലകളിൽ കെട്ടിടങ്ങൾ തകർന്നതിനെ തുടർന്ന് വൻതോതിൽ പൊടിപടലങ്ങൾ ഉയർന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സൂനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കൂടുതൽ നാശനഷ്ടങ്ങളും പരുക്കുകളും സംബന്ധിച്ച വിവരങ്ങൾ അധികൃതർ ശേഖരിച്ചു വരികയാണ്.
ജപ്പാനിലും ഭൂചലനം
വെനസ്വേലയ്ക്ക് പുറമേ ജപ്പാനിലും ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വടക്കൻ ജപ്പാനിലാണ് റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. എന്നാൽ ഇവിടെ സൂനാമി മുന്നറിയിപ്പുകളോ വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]