മങ്കിപോക്സ് മംഗളൂരു വിമാനത്താവളത്തിൽ എത്തിയ മലയാളി യുവാവിന് സ്ഥിരീകരിച്ചു

ബെംഗളൂരു: ദുബായില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. നിരവധി പേർ ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണ്.

ജൂലൈ 13ന് ദുബായില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ 31 കാരനായ യുവാവിനെ സംശയത്തെ തുടര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയില്‍ യുവാവിന് കുരങ്ങുപനി ബാധിച്ചതായി ഡോക്ടര്‍മാരില്‍ സംശയമുയര്‍ന്നു. ദുബായിലുള്ള ഇയാളുടെ സുഹൃത്തിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. യുവാവിന്റെ രക്തസാമ്പിളുകള്‍ പൂനെ വൈറോളജി സെന്ററിലേക്ക് അയച്ചു. അവിടെ നടത്തിയ പരിശോധനയില്‍ മങ്കിപോക്സ് ആണെന്ന് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് 31കാരനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 35 പേര്‍ക്ക് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എയര്‍പോര്‍ട്ട് അധികൃതരോടും ഒപ്പം യാത്ര ചെയ്തവരോടും സ്വയം നിരീക്ഷണത്തില്‍ കഴിയാനും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

യുവാവ് എത്തിയ വിമാനത്തില്‍ 191 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 15 പേര്‍ ദക്ഷിണ കന്നഡയില്‍ നിന്നുള്ളവരും ആറ് പേര്‍ ഉഡുപ്പി ജില്ലയില്‍ നിന്നുള്ളവരും 13 പേര്‍ കാസര്‍കോട്ടുകാരും ഒരാള്‍ കണ്ണൂര്‍ സ്വദേശിയുമാണ്. മംഗളൂരു വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥനും ഐസൊലേഷനില്‍ തുടരാന്‍ ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

മങ്കിപോക്സ് ബാധിച്ചതായി സംശയിക്കുന്ന രോഗികളുടെ ചികിത്സയ്ക്കായി വെന്‍ലോക്ക് ആസ്പത്രിയില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡ് ഒരു മാസം മുമ്പ് തുറന്നിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ക്കായി വിമാനത്താവളത്തില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. അശോക് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us