തൊട്ടാൽ പൊള്ളും തക്കാളി

പാലക്കാട്‌ : തമിഴ്‌നാട്ടില്‍ കനത്ത വെയിലും കര്‍ണാടകയില്‍ വേനല്‍ മഴയിലും വലിയതോതില്‍ കൃഷിനാശം സംഭവിച്ചതാണ് തക്കാളി വിപണിയ്ക്ക് തിരിച്ചടിയായത്. ഇതിനൊപ്പം ഇന്ധന വിലവര്‍ദ്ധനവും തക്കാളിവില ഉയരാന്‍ കാരണമായി. വരും ദിവസങ്ങളില്‍ വില ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.

കല്യാണ സീസണായതിനാല്‍ തക്കാളിക്ക് ആവശ്യക്കാരും ഏറെയാണ്. കഴിഞ്ഞ ഡിസംബറില്‍ തക്കാളി 125 രൂപയിൽ എത്തി റെക്കോഡിട്ടിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുകയും ആന്ധ്രപ്രദേശ് ഉള്‍​പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും തക്കാളി എത്തിച്ചാണ് വില നിയന്ത്രിച്ചത്.

മൈസൂരില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് തക്കാളി കൊണ്ടുവരുന്നത്. വേനല്‍മഴ കൃഷിയെ ബാധിച്ചതാണ് തക്കാളിയുടെ ലഭ്യതക്കുറവിന് കാരണം. തമിഴ്‌നാട്ടില്‍ നിന്നാണ് വലിപ്പം കുറഞ്ഞതും പുളി കൂടിയതുമായ തക്കാളി ഇറക്കുമതി ചെയ്യുന്നത്. കടുത്ത ചൂടിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറിയുടെ വരവും കുറഞ്ഞു. നാടന്‍ തക്കാളിയും ലഭിക്കാനില്ല. തക്കാളിയെ കൂടാതെ മറ്റ് പച്ചക്കറികളുടെ വിലയും ഇരട്ടിയായിട്ടുണ്ട്. രാവിലെ മുതല്‍ തിരക്ക് അനുഭവപ്പെട്ടിരുന്ന പല പച്ചക്കറി വ്യാപാര സ്ഥാപനങ്ങള്‍ തിരക്കൊഴിഞ്ഞ നിലയിലാണ് ഇപ്പോൾ.

രണ്ടാഴ്ചയ്ക്കിടെ മാത്രം 20 രൂപയുടെ വില വര്‍ദ്ധനവ്. ഒരു മാസം മുമ്പ് 27 കിലോവരുന്ന ഒരു പെട്ടി തക്കാളിക്ക് 300 – 350 രൂപയായിരുന്നു മൊത്തവില. ഇത് കഴിഞ്ഞദിവസം 1400 രൂപയായാണ് ഉയര്‍ന്നത്. ഒരു മാസം മുമ്പ് 13 – 16 രൂപവരെയായിരുന്നു ചില്ലറ വില ഇപ്പോഴത് 65 രൂപയ്ക്കും മുകളിലാണ്. തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും തക്കാളി വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us