ഡോക്ടര്‍ ഓട്ടോ ഡ്രൈവറായി; ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ പീഡനം മൂലമെന്ന് ഡോക്ടർ

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് -19 മഹാമാരിക്കെതിരേ പോരാടാൻ സംസ്ഥാനത്ത് ഡോക്ടർമാരുടെ കുറവ് അനുഭവപ്പെടുന്നതിനിടെ വരുമാനത്തിനായി ഓട്ടോ ഓടിക്കേണ്ട അവസ്ഥയിൽ ഡോക്ടർ.

ബല്ലാരിയിലെ ഒരു മുതിർന്ന ഡോക്ടർക്കാണ് ഈ ദുരനുഭവം. ബല്ലാരി ജില്ലാ ചൈൽഡ് ഹെൽത്ത് ഓഫീസറായിരുന്ന ഡോ. എം.എച്ച്. രവീന്ദ്രനാഥാണ് കഴിഞ്ഞ 15 മാസമായി ശമ്പളം ലഭിക്കാത്തതിനാൽ ജീവിതച്ചെലവിനായി ഓട്ടോ ഓടിക്കുന്നത്.

ഐ.എ.എസ്. ഉദ്യോഗസ്ഥരാണ് തന്റെ അവസ്ഥയ്ക്കുകാരണമെന്ന് രവീന്ദ്രനാഥ് ആരോപിക്കുന്നു. രവീന്ദ്രനാഥ് ചുമതലയിലിരിക്കേ ആരോഗ്യപ്രവർത്തകരെ നിയമിക്കുന്നതിൽ സാങ്കേതികപിശകു സംഭവിച്ചതായി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

തന്റെ പിഴവല്ലെന്നു രവീന്ദ്രനാഥ് തെളിയിച്ചെങ്കിലും കഴിഞ്ഞവർഷം ജൂൺ ആറിന് സസ്പെൻഷനിലായി. ഇതേത്തുടർന്ന് കർണാടക അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ (കെ.എ.ടി.) പരാതി നൽകി.

തുടർന്ന് രവീന്ദ്രനാഥിനെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് സർക്കാരിന് കെ.എ.ടി. നിർദേശം നൽകി. ഡിസംബറിൽ കലബുറഗിയിലെ സെദാം ജനറൽ ആശുപത്രിയിൽ സീനിയർ മെഡിക്കൽ ഓഫീസറായി രവീന്ദ്രനാഥിനെ നിയമിച്ചു.

24 വര്‍ഷമായി സര്‍ക്കാര്‍ സേവനം അനുഷ്ടിക്കുകയാണ് രവീന്ദ്രനാഥ്. എന്നാല്‍ 15 മാസമായി ഇദ്ദേഹത്തിന് ശമ്പളം ലഭിക്കുന്നില്ല. ഇതോടെയാണ് ഓട്ടോ ഓടിക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ അഞ്ച് ദിവസമായി ദാവനഗെരെയില്‍ ഓടുന്നുണ്ട് ഡോ. രവീന്ദ്രനാഥിന്റെ ഓട്ടോ. ഐഎഎസ് ഓഫീസറുടെ തെറ്റായ ഭരണമാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഓട്ടോയുടെ മുന്നില്‍ എഴുതിവച്ചിട്ടുണ്ട് ഡോ. എം.എച്ച്. രവീന്ദ്രനാഥ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us