ബെംഗളൂരു: വീട്ടുകാർ പച്ചക്കറി വാങ്ങാൻ പുറത്തുപോയ ചുരുങ്ങിയ സമയം കൊണ്ട് പൂട്ടിയിട്ട ഫ്ലാറ്റ് കുത്തിത്തുറന്ന് വൻ കവർച്ച. സൗത്ത് ബെംഗളൂരുവിലെ ത്യാഗരാജനഗറിലാണ് സംഭവം. ഫ്ലാറ്റിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ, വെള്ളി നാണയങ്ങൾ, യു.എസ് ഡോളർ, ലക്ഷക്കണക്കിന് രൂപയുടെ പണം എന്നിവയാണ് കവർച്ചക്കാർ അപഹരിച്ചത്. കവർച്ചയ്ക്ക് ഇരയായ ദമ്പതികൾ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്.
കഴിഞ്ഞ ജൂലൈ 7-ന് രാവിലെ 11.30-ഓടെയാണ് താനും ഭാര്യയും ഫ്ലാറ്റ് പൂട്ടി പച്ചക്കറി വാങ്ങാനായി പുറത്തുപോയതെന്ന് ഫ്ലാറ്റുടമയായ ശ്രീപാല് കുമാർ (34) പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ തിരിച്ചെത്തിയപ്പോൾ ഫ്ലാറ്റിന്റെ മുൻവാതിൽ തുറന്നു കിടക്കുന്ന നിലയിലായിരുന്നു. അകത്തു കടന്നു പരിശോധിച്ചപ്പോഴാണ് മുൻവാതിലിന്റെ പൂട്ട് തകർത്ത് കിടപ്പുമുറിയിലെ അലമാരയുടെ ഡ്രോയറിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നതായി കണ്ടെത്തിയത്.
രണ്ട് ജോടി സ്വർണ്ണ വളകൾ, മൂന്ന് ജോടി കമ്മലുകൾ, രണ്ട് സ്വർണ്ണ മാലകൾ, ഒരു ബ്രേസ്‌ലെറ്റ്, രണ്ട് താലികൾ, രണ്ട് മോതിരങ്ങൾ, രണ്ട് സ്വർണ്ണ നാണയങ്ങൾ, ഒരു സ്വർണ്ണ ബിസ്കറ്റ് എന്നിവയുൾപ്പെടെ 118 ഗ്രാമിലധികം വരുന്ന സ്വർണ്ണാഭരണങ്ങളും 50 ഗ്രാം വെള്ളി നാണയങ്ങളും 80,000 രൂപയും 500 യു.എസ് ഡോളറുമാണ് മോഷ്ടാക്കൾ അപഹരിച്ചത്.
ശ്രീപാല് കുമാർ വിവരമറിയിച്ചതിനെ തുടർന്ന് ബസവനഗുഡി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സയന്റിഫിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ ഐ.പി.സി സെക്ഷൻ 305 (വീടുകളിലോ ആരാധനാലയങ്ങളിലോ ഉള്ള മോഷണം), 311 (അതിക്രമിച്ചു കടക്കൽ, വീട് കുത്തിത്തുറക്കൽ) എന്നിവ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കി.
