ദേവനഹള്ളി: പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും ഉപയോഗിച്ച് ചിപ്‌സ് നിർമ്മിച്ച വഴിയോര ബേക്കറി അധികൃതർ പൂട്ടി സീൽ ചെയ്തു. ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളി താലൂക്കിലുള്ള വിജയപുര പട്ടണത്തിലെ ‘ശ്രീ സായ് റാം ഹോട്ട് ചിപ്‌സ്’ എന്ന സ്ഥാപനത്തിനെതിരെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പും പ്രാദേശിക അധികൃതരും കർശന നടപടി സ്വീകരിച്ചത്. ബേക്കറിയിൽ നിന്ന് വാങ്ങിയ ചിപ്‌സ് കഴിച്ച് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് രക്ഷിതാവ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
കഴിഞ്ഞ ദിവസം വിജയപുര സ്വദേശിയായ വെങ്കിടേഷ് തന്റെ മക്കൾക്കായി ഈ ബേക്കറിയിൽ നിന്നും ഉരുളക്കിഴങ്ങ് ചിപ്‌സ് വാങ്ങിയിരുന്നു. എന്നാൽ രാത്രിയിൽ ചിപ്‌സ് കഴിച്ച കുട്ടികൾക്ക് രാവിലെയോടെ കടുത്ത ചുമയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടു. ഇതോടെ സംശയം തോന്നിയ വെങ്കിടേഷ് ബാക്കി വന്ന ചിപ്‌സ് പരിശോധിച്ചപ്പോൾ അവയിൽ കറുത്ത കുത്തുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാൾ നേരിട്ട് ബേക്കറിയിലെത്തി പരിശോധിച്ചപ്പോഴാണ് അറപ്പുളവാക്കുന്ന സാഹചര്യത്തിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന രീതിയിലാണ് ചിപ്‌സ് നിർമ്മിക്കുന്നതെന്ന് ബോധ്യപ്പെട്ടത്.
വിലകുറഞ്ഞതും ചീഞ്ഞതുമായ ഉരുളക്കിഴങ്ങുകൾ വൃത്തിഹീനമായ മലിനജലത്തിൽ കഴുകി ചിപ്‌സ് ഉണ്ടാക്കുന്ന ദൃശ്യങ്ങൾ കണ്ട് രോഷാകുലരായ നാട്ടുകാർ കടയുടമയെ തടഞ്ഞുവെക്കുകയും വിവരം ഉടൻ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പൊതുജനങ്ങളുടെ സാന്നിധ്യത്തിൽ കടയിൽ പരിശോധന നടത്തി. ചീഞ്ഞ ഉരുളക്കിഴങ്ങും വിൽപനയ്ക്കായി വെച്ചിരുന്ന ചിപ്‌സിന്റെ സാമ്പിളുകളും പിടിച്ചെടുത്ത ഉദ്യോഗസ്ഥർ ഇവ കൂടുതൽ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു. ജനങ്ങളുടെ ജീവൻ വെച്ച് കളിച്ച കടയുടമയ്ക്ക് കർശനമായ നോട്ടീസ് നൽകിയ അധികൃതർ ബേക്കറി പൂർണ്ണമായും പൂട്ടി സീൽ വെക്കുകയും ചെയ്തു.
