കാന്‍സാസ് സിറ്റി: സൂപ്പര്‍ താരം ലയണല്‍ മെസി ലോകകപ്പ് കരിയറിലെ തന്റെ ആദ്യ ഹാട്രിക് കുറിച്ച മത്സരത്തിൽ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയത്തോടെ തുടക്കം. കളിയിലുടനീളം ആധിപത്യം പുലർത്തിയ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അള്‍ജീരിയയെ തകർത്തുവിട്ടു. മത്സരത്തിന്റെ 17, 60, 76 മിനുറ്റുകളിലാണ് അര്‍ജന്റൈന്‍ നായകന്‍ അൾജീരിയൻ വലകുലുക്കിയത്. തിരിച്ചടിക്കാന്‍ അള്‍ജീരിയ പരമാവധി ശ്രമിച്ചെങ്കിലും അർജന്റീനയുടെ പ്രതിരോധക്കോട്ട തകർക്കാനോ ലക്ഷ്യത്തിലേക്ക് ഷോട്ടുകൾ ഉതിർക്കാനോ അവർക്ക് സാധിച്ചില്ല.
ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയ്ക്ക് ശേഷം ലോകകപ്പ് വേദിയിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ അര്‍ജന്റൈന്‍ താരമെന്ന ബഹുമതി ഇതോടെ മെസി സ്വന്തമാക്കി. ഈ മൂന്ന് ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായ മിറോസ്‌ലാവ് ക്ലോസയുടെ 16 ഗോളുകളെന്ന റെക്കോർഡിനൊപ്പമെത്താനും മെസിക്ക് കഴിഞ്ഞു. കൂടാതെ അർജന്റീന ജഴ്സിയിൽ താരത്തിന്റെ ആകെ ഗോൾനേട്ടം 120 ആയി ഉയരുകയും ചെയ്തു.
മത്സരത്തിന്റെ 17-ാം മിനിറ്റില്‍ മധ്യനിര താരം റോഡ്രിഗോ ഡി പോള്‍ നല്‍കിയ മനോഹരമായ പാസില്‍ നിന്നാണ് മെസി ടീമിന്റെ ആദ്യ ഗോള്‍ നേടിയത്. ബോക്‌സിന്റെ വലതു വശത്തുനിന്നും പന്തുമായി മുന്നേറി, തന്റെ വിഖ്യാതമായ ശൈലിയില്‍ ഇടത്തോട്ട് ഒരു കട്ട്-ഇന്‍ ചെയ്ത ശേഷം മെസി തൊടുത്ത ഷോട്ട് അള്‍ജീരിയന്‍ പോസ്റ്റിന്റെ ടോപ്പ് കോര്‍ണറിലേക്കാണ് തുളച്ചുകയറിയത്. ഗോളിന് തൊട്ടുപിന്നാലെ റഫറി വാര്‍ (VAR) പരിശോധന നടത്തിയെങ്കിലും പിഴവുകളൊന്നുമില്ലെന്ന് ഉറപ്പായതോടെ ഗോള്‍ അനുവദിക്കുകയും അര്‍ജന്റീന 1-0 ന് മുന്നിലെത്തുകയും ചെയ്തു.
ആദ്യ ഗോൾ നേടിയതോടെ മത്സരം ഏറെക്കുറെ പൂര്‍ണമായും അര്‍ജന്റീനയുടെ വരുതിയിലായി. 40-ാം മിനിറ്റില്‍ അള്‍ജീരിയ നടത്തിയ ശക്തമായ ഒരു മുന്നേറ്റം ഗോൾകീപ്പർ എമിലിയാനോ മാര്‍ട്ടിനെസ് കോര്‍ണര്‍ വഴങ്ങി സമർത്ഥമായി രക്ഷപ്പെടുത്തി. ഇതോടെ ഒന്നാം പകുതിയിൽ അർജന്റീന ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് ലീഡ് നിലനിർത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അര്‍ജന്റീന തങ്ങളുടെ റൈറ്റ് ബാക്ക് ഗോണ്‍സാലോ മോണ്ടിയലിന് പകരം നാഹുവല്‍ മൊളീനയെ കളത്തിലിറക്കി. തുടർന്ന് 54-ാം മിനിറ്റില്‍ ലൗട്ടാരോ മാർട്ടിനെസിന് പകരം ജൂലിയന്‍ അല്‍വാരസും, തിയാഗോ അല്‍മാഡയ്ക്ക് പകരം നിക്കോളാസ് ഗോണ്‍സാലസും കളത്തിലെത്തി.
കളിയുടെ 60-ാം മിനിറ്റിലായിരുന്നു മെസിയുടെ രണ്ടാം ഗോൾ പിറന്നത്. തുടർന്ന് 76-ാം മിനിറ്റില്‍ മൂന്നാം തവണയും വലകുലുക്കി താരം ലോകകപ്പിലെ തന്റെ ആദ്യ ഹാട്രിക്ക് തികച്ചു. ഈ ചരിത്ര നേട്ടത്തിന് പിന്നാലെ 79-ാം മിനിറ്റില്‍ പരിശീലകന്‍ ലയണൽ സ്‌കലോണി മെസിയെ പിൻവലിച്ച് പകരക്കാരനെ ഇറക്കി. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഇരു ടീമുകള്‍ക്കും പിന്നീട് ഗോള്‍ കണ്ടെത്താനാകാതെ വന്നതോടെ ഒടുവിൽ 3-0 എന്ന സ്കോറിന് അര്‍ജന്റീന തങ്ങളുടെ ആധികാരിക ജയം ഉറപ്പിച്ചു.
