മാളങ്ങളിൽ വെള്ളം കയറി, കൂടുകൾ തകർന്നു; ബെം​ഗളൂരുവിൽ സഹായം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് മിണ്ടാപ്രാണികളുടെ പ്രവാഹം.

ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ആലിപ്പഴ വീഴ്ചയും കനത്ത മഴയും ജനജീവിതത്തെ മാത്രമല്ല, നഗരത്തിലെ വന്യജീവികളെയും സാരമായി ബാധിച്ചു. പ്രകൃതിക്ഷോഭത്തിന് പിന്നാലെ പരിക്കേറ്റും വാസസ്ഥലം നഷ്ടപ്പെട്ടും സഹായം തേടുന്ന പക്ഷികളുടെയും ഉരഗങ്ങളുടെയും എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാനസവാടിയിലെ ഏവിയൻ ആൻഡ് റെപ്റ്റൈൽ റീഹാബിലിറ്റേഷൻ സെന്ററിൽ (ARRC) മാത്രം 24 മണിക്കൂറിനുള്ളിൽ 130-ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് കേന്ദ്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ്.

ശക്തമായ കാറ്റിലും മഴയിലും വലിയ മരങ്ങൾ കടപുഴകി വീണതോടെ പക്ഷിക്കൂടുകൾ തകരുകയും കുഞ്ഞുങ്ങൾ മാതാപിതാക്കളിൽ നിന്ന് വേർപെടുകയും ചെയ്തു. രക്ഷപ്പെടുത്തിയവയിൽ ഭൂരിഭാഗവും പരുന്തുകളാണ്. വലിപ്പമുള്ളതിനാലും പെട്ടെന്ന് ശ്രദ്ധയിൽപ്പെടുന്നതിനാലും ഇവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് പുനരധിവാസ കേന്ദ്രം ഭാരവാഹികൾ പറഞ്ഞു. രാത്രികാലത്താണ് മഴ ശക്തമായത് എന്നത് പക്ഷികൾക്കും മറ്റ് ജീവികൾക്കും വലിയ തിരിച്ചടിയായി. കാറ്റിൽ പറന്നുയരാൻ കഴിയാതെ തറയിൽ വീണുപോയ പക്ഷി കുഞ്ഞുങ്ങൾ തെരുവുനായ്ക്കളുടെയും പൂച്ചകളുടെയും ആക്രമണത്തിന് ഇരയാകാനും സാധ്യതയേറി.

  ഹെൽമെറ്റ് വച്ചാൽ മുടി കൊഴിയുമെന്നത് വെറും മിഥ്യ; സുരക്ഷ അവഗണിക്കരുതെന്ന് വിദഗ്ധർ

അതേസമയം, കനത്ത വെള്ളപ്പൊക്കം പാമ്പുകൾ ഉൾപ്പെടെയുള്ള ഉരഗങ്ങളെയും പ്രതിസന്ധിയിലാക്കി. മാളങ്ങളിൽ വെള്ളം കയറിയതോടെ പാമ്പുകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാൻ നിർബന്ധിതരായി. ഇത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി. ഇതിനിടയിൽ പരിക്കേറ്റ ചേരക്കുഞ്ഞിനെ ഉൾപ്പെടെ സന്നദ്ധപ്രവർത്തകർ രക്ഷപ്പെടുത്തി. ലാൽബാഗ്, കബ്ബൺ പാർക്ക്, എംജി റോഡ്, ഇൻഫൻട്രി റോഡ് തുടങ്ങിയ മരങ്ങൾ ധാരാളമുള്ള പ്രദേശങ്ങളിലാണ് വന്യജീവികൾക്ക് കൂടുതൽ ആഘാതം നേരിട്ടത്.

  മഴക്കെടുതിയിൽ നശിച്ച് വാഹനങ്ങൾ; നഗരത്തിലെ വർക്ക്‌ഷോപ്പുകളിൽ 'ഹൗസ് ഫുൾ'; മെക്കാനിക്കുകളെ കിട്ടാനില്ല, നെട്ടോട്ടമോടി വാഹന ഉടമകൾ

മഴ നനഞ്ഞു കുതിർന്ന് പറക്കാൻ കഴിയാത്ത പക്ഷികളെ ഉടൻ തന്നെ പിടികൂടേണ്ടതില്ലെന്നും അവയ്ക്ക് ഉണങ്ങാൻ സമയം നൽകിയാൽ മതിയെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു. എന്നാൽ മുറിവേറ്റതോ അനങ്ങാൻ കഴിയാത്തതോ ആയ പക്ഷികൾക്ക് അടിയന്തര ചികിത്സ ആവശ്യമാണ്. വന്യജീവികളെ കൈകാര്യം ചെയ്യുമ്പോൾ അവയ്ക്ക് അമിതമായ സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും വിദഗ്ധർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. നഗരം സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴും പരിക്കേറ്റ മിണ്ടാപ്രാണികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വധുവിനെ ആവശ്യമുണ്ട് ;സ്വന്തം ഓട്ടോയിൽ വിവാഹ പരസ്യവുമായി ഓട്ടോ ഡ്രൈവർ :ബ്രോക്കർക്ക് 10000 രൂപ ഓഫറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us