തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനം എങ്ങനെ നടപ്പാക്കണമെന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിൽ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ഇന്ന് ചേരും. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് സർക്കാർ പ്രാഥമികമായി ആലോചിക്കുന്നത്. ഈ തീരുമാനത്തിൽ ശക്തമായ എതിർപ്പുമായി രംഗത്തുള്ള സ്വകാര്യ ബസുടമകളുമായും സർക്കാർ പ്രതിനിധികൾ ചർച്ച നടത്തും.
പദ്ധതിയുടെ തുടക്കമെന്നോണം വരുന്ന ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പാക്കുമെന്നാണ് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി. ഡി. സതീശൻ മാധ്യമങ്ങളെ അറിയിച്ചിരുന്നത്. എന്നാൽ ഏതൊക്കെ ബസുകളിൽ ഈ ആനുകൂല്യം ലഭിക്കും, എത്ര ദൂരം വരെ യാത്ര ചെയ്യാം എന്നതുൾപ്പെടെയുള്ള കൃത്യമായ മാർഗ്ഗരേഖകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്തർജില്ലാ യാത്രകൾക്ക് ഇത് ബാധകമാണോ, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭ്യമാകുമോ തുടങ്ങിയ കാര്യങ്ങളിൽ ഇന്നത്തെ ഉദ്യോഗസ്ഥ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.
പദ്ധതിയുടെ ഭാഗമായി ഒരു ദിവസം എത്ര സ്ത്രീ യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്നുണ്ടെന്ന് കൃത്യമായി കണക്കാക്കാൻ ഇന്നുമുതൽ ബസുകളിൽ വീണ്ടും ‘ജെൻഡർ ടിക്കറ്റിങ്’ സമ്പ്രദായം ഏർപ്പെടുത്തും. പ്രതിദിനം പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാർ കെഎസ്ആർടിസി വഴി സഞ്ചരിക്കുന്നുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഫാസ്റ്റ് പാസഞ്ചർ വരെയുള്ള ബസുകളിൽ സൗജന്യയാത്ര അനുവദിക്കുകയാണെങ്കിൽ പ്രതിമാസം ഏതാണ്ട് 60 കോടി രൂപയോളം സർക്കാർ കെഎസ്ആർടിസിക്ക് സബ്സിഡിയായി നൽകേണ്ടി വരും. സമാനമായ പദ്ധതികൾ നിലവിലുള്ള കർണാടകയിൽ എസി, സ്ലീപ്പർ ബസുകളിലും തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിലും മാത്രമാണ് സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുള്ളത്. കേരളത്തിലും ഇതിന്റെ പ്രായോഗിക വശങ്ങൾ പരിശോധിച്ചാകും അന്തിമ രൂപരേഖ തയ്യാറാക്കുക.
