കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഡിലക്സ് ബസിൽ ബെംഗളൂരുവിലേക്ക് യാത്ര തിരിച്ച് സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ വഴിയിലുടനീളം ദുരിതത്തിലായി. ഞായറാഴ്ച വൈകീട്ട് 6.20-ന് കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നും പുറപ്പെട്ട സ്വിഫ്റ്റ് ഡീലക്സ് എയർബസിലെ യാത്രികരാണ് ഒന്നിന് പുറകെ ഒന്നായി ഉണ്ടായ അപകടത്തിലും സാങ്കേതിക തകരാറിലും പെട്ട് വലഞ്ഞത്. രാത്രി ഒമ്പതരയോടെ മലയോര ഹൈവേയിൽ വെച്ചാണ് ബസിന് ആദ്യത്തെ തടസ്സം നേരിട്ടത്.
ചെമ്പേരി പെട്രോൾ പമ്പിന് സമീപം ജൽജീവൻ പദ്ധതിക്ക് വേണ്ടി പൈപ്പിടാനായി എടുത്ത കുഴിയിലേക്ക് ബസ് താഴ്ന്നുപോവുകയായിരുന്നു. ഇവിടെ നിന്നും യാത്ര തുടരാൻ യാത്രക്കാർക്ക് നീണ്ട നാല് മണിക്കൂറോളമാണ് കാത്തുനിൽക്കേണ്ടി വന്നത്. ഒടുവിൽ പാതിരാത്രിയിൽ ക്രെയിൻ എത്തിച്ച് ഏറെ പ്രയത്നത്തിനൊടുവിലാണ് ബസ് കുഴിയിൽ നിന്നുയർത്തിയത്. തുടർന്ന് പുലർച്ചെ 1.30 ഓടെയാണ് ബസ് ഇവിടെ നിന്നും യാത്ര പുനരാരംഭിച്ചത്. എന്നാൽ യാത്രക്കാരുടെ ദുരിതം അവിടെക്കൊണ്ടും അവസാനിച്ചില്ല.
പുലർച്ചെ ബെംഗളൂരുവിന് 40 കിലോമീറ്റർ അകലെ ശേഷഗിരിഹള്ളി ടോൾ പ്ലാസയ്ക്ക് സമീപം വെച്ച് ബസിന്റെ ആക്സിലേറ്റർ കേബിൾ മുറിഞ്ഞുപോയതോടെ വണ്ടി വീണ്ടും വഴിയിലാവുകയായിരുന്നു. സാധാരണ നിലയിൽ പുലർച്ചെ നാല് മണിക്ക് ബെംഗളൂരുവിൽ എത്തേണ്ടിയിരുന്ന യാത്രക്കാർക്ക് രാവിലെ 9.30 ആയിട്ടും ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിച്ചില്ല. തുടർന്ന് വഴിയിൽ വെച്ച് കിട്ടിയ മറ്റ് വാഹനങ്ങളിൽ കയറിയാണ് പലരും പിന്നീട് ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടർന്നത്. കൃത്യസമയത്ത് ജോലിസ്ഥലങ്ങളിലും കോളേജുകളിലും എത്തേണ്ടിയിരുന്ന ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ബസിന്റെ തുടർച്ചയായ തകരാറുകൾ മൂലം കടുത്ത മാനസിക വിഷമത്തിലായി.
