തന്നെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ നഗ്നകരങ്ങൾ കൊണ്ട് നേരിട്ട് പതിമൂന്നുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. മധ്യപ്രദേശിലെ കുർസി ഖാപ ഗ്രാമത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ സത്യം താക്കൂർ ആണ് മരണമുഖത്തുനിന്നും ധീരതയോടെ പോരാടി ജീവിതത്തിലേക്ക് മടങ്ങിവന്നത്. വീടിനു സമീപത്തെ കൃഷിയിടത്തിലുള്ള കിണറിനടുത്ത് വൈകിട്ട് ഏഴുമണിയോടെ കളിച്ചുകൊണ്ടിരിക്കെയായിരുന്നു കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പുള്ളിപ്പുലി സത്യത്തിന് നേരെ ചാടിവീണത്.
പ്രതീക്ഷിക്കാത്ത ആക്രമണത്തിൽ പതറാതെ നിന്ന സത്യം, പുള്ളിപ്പുലിയുടെ കഴുത്തിൽ ബലമായി പിടിച്ചുനിർത്തുകയായിരുന്നു. ആക്രമണത്തിനിടെ കുട്ടിയുടെ വയറിലും കാലുകളിലും പുലിയുടെ നഖം കൊണ്ട് ആഴത്തിൽ പരിക്കേറ്റെങ്കിലും ജീവൻ നിലനിർത്താനായി അവൻ തന്റെ പിടി അയച്ചില്ല. കുട്ടിയുടെ നിലവിളി കേട്ട് പിതാവ് മഹേന്ദ്ര സിങ് താക്കൂറും കുടുംബാംഗങ്ങളും വടികളുമായി സംഭവസ്ഥലത്തേക്ക് ഓടിയെത്തി. ഈ സമയത്തും പുള്ളിപ്പുലിയുമായി മൽപ്പിടിത്തം തുടരുകയായിരുന്നു സത്യം. വീട്ടുകാർ ബഹളം വെക്കുകയും വടികളുമായി ആക്രമിക്കാൻ മുതിരുകയും ചെയ്തതോടെ പുള്ളിപ്പുലി പിടിവിട്ട് കാട്ടിലേക്ക് ഓടിമറയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സത്യത്തെ ഉടനടി പിപാരിയ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ വയറിനും കൈകാലുകൾക്കും മുറിവുകളുണ്ടെങ്കിലും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയുടെ ധീരതയെ പ്രശംസിച്ചു. സത്യത്തിന് അടിയന്തര ധനസഹായമായി 1,000 രൂപ അനുവദിച്ചതായും വരുംദിവസങ്ങളിൽ കൂടുതൽ സാമ്പത്തിക സഹായം നൽകുമെന്നും അധികൃതർ വ്യക്തമാക്കി. വനമേഖലയോട് ചേർന്ന ഗ്രാമങ്ങളിൽ പുള്ളിപ്പുലികളുടെ സാന്നിധ്യം പതിവാണെങ്കിലും, കുട്ടികൾക്ക് നേരെ ഇത്തരമൊരു ആക്രമണം നടക്കുന്നത് അപൂർവമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]