ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. സംസ്ഥാന കോൺഗ്രസിനുള്ളിലെ വിഭാഗീയതയും ഗ്രൂപ്പ് പോരും രൂക്ഷമായ സാഹചര്യത്തിൽ, തർക്കങ്ങൾ പരിഹരിച്ച ശേഷം മാത്രം ഔദ്യോഗിക പ്രഖ്യാപനം നടത്തിയാൽ മതിയെന്നാണ് പാർട്ടി ഹൈക്കമാൻഡിന്റെ തീരുമാനം. നിലവിൽ സംസ്ഥാനത്തെ സംഭവവികാസങ്ങൾ കേന്ദ്ര നേതൃത്വം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടായേക്കുമെന്ന സൂചനയും നേതൃത്വം നൽകുന്നുണ്ട്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിലവിൽ കർണാടക സന്ദർശനത്തിലാണ്. അദ്ദേഹം ഇന്ന് ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം നിർണ്ണായക ചർച്ചകൾ നടക്കും. ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ ഇന്ന് നടത്താനിരുന്ന കൂടിക്കാഴ്ച ഖാർഗെയുടെ യാത്രയെത്തുടർന്ന് മാറ്റിവെച്ചിരിക്കുകയാണ്. ഡൽഹിയിൽ മടങ്ങിയെത്തുന്ന ഖാർഗെ, സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനത്തിലേക്ക് കടക്കുക.
നേതാക്കൾക്കിടയിലെ അഭിപ്രായവ്യത്യാസം തെരുവിലേക്ക് പടരുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്ക ഹൈക്കമാൻഡിനുണ്ട്. അതിനാൽ തന്നെ സമവായത്തിലൂടെയുള്ള ഒരു പ്രഖ്യാപനത്തിനാണ് ഹൈക്കമാൻഡ് മുൻഗണന നൽകുന്നത്. മുതിർന്ന നേതാക്കളുമായി നടത്തുന്ന ചർച്ചകൾക്ക് ശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ എന്നതിനാൽ കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായി. ഈ സാഹചര്യത്തിൽ ഇന്നത്തെ പ്രഖ്യാപനം അസാധ്യമാണെന്നാണ് സൂചനകൾ നൽകുന്നത്.
