കൊട്ടാരക്കര: പാലരുവി എക്സ്പ്രസ് ട്രെയിനിൽ ആറു വയസ്സുകാരിക്ക് നേരെ നടന്ന പീഡനശ്രമം സഹയാത്രികയുടെ ഇടപെടലിൽ പരാജയപ്പെട്ടു. പ്രതിയായ കൊല്ലം അയത്തിൽ സ്വദേശി എ. സാനിഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കോട്ടാത്തല സ്വദേശിനി വി.എസ്. വീണ (36) നടത്തിയ ധീരമായ ഇടപെടലാണ് കുരുന്നിന് തുണയായത്. മാതൃദിനത്തിൽ നാടിന്റെ അഭിമാനമായി മാറിയ വീണ, സമാനമായ സാഹചര്യങ്ങളിൽ മുൻപും കുറ്റവാളികളെ പിടികൂടാൻ സഹായിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 12.30-ഓടെ കൊട്ടാരക്കരയിൽ നിന്ന് ട്രെയിൻ കയറിയ വീണയും മാതാവും സഞ്ചരിച്ചിരുന്ന ജനറൽ കോച്ചിലായിരുന്നു സംഭവം. ട്രെയിനിന്റെ തറയിൽ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പ്രതി എടുത്ത് സീറ്റിൽ കിടത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ആദ്യം പ്രതിയുടെ സ്വന്തം കുഞ്ഞാണെന്ന് കരുതിയെങ്കിലും, പെരുമാറ്റത്തിൽ സംശയം തോന്നിയ വീണ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങി. പ്രതിയുടെ അതിക്രമം പരിധി ലംഘിച്ചതോടെ വീണ കുഞ്ഞിനെ അയാളുടെ കയ്യിൽ നിന്നും ബലമായി പിടിച്ചുവാങ്ങി. പകർത്തിയ വീഡിയോ ദൃശ്യങ്ങൾ മറ്റ് യാത്രക്കാരെ കാണിച്ചതോടെ അവർ പ്രതിയെ തടഞ്ഞുവെച്ചു.
ട്രെയിൻ പുനലൂർ സ്റ്റേഷനിൽ എത്തിയപ്പോൾ വീണ മുൻകൂട്ടി വിവരമറിയിച്ചതനുസരിച്ച് പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. വീണ കൈമാറിയ ദൃശ്യങ്ങൾ കേസിൽ നിർണ്ണായക തെളിവായി. പിടിയിലായ സാനിഷ് മുൻപും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ബി.എസ്.ഡബ്ല്യു ബിരുദധാരിയും മേക്കപ്പ് ആർട്ടിസ്റ്റുമായ വീണ, മുൻപ് ട്രെയിനിൽ പെൺകുട്ടികളുടെ ദൃശ്യം രഹസ്യമായി പകർത്തിയ വ്യക്തിയെയും സമാനമായ രീതിയിൽ പിടികൂടി പോലീസിലേൽപ്പിച്ചിട്ടുണ്ട്. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് വീണ പ്രതികരിച്ചു.
