ബെംഗളൂരു : വറുത്തതും പൊരിച്ചതുമായ ലഘുഭക്ഷണങ്ങൾ കഴിക്കുമ്പോൾ അവ തയ്യാറാക്കാൻ ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരം പ്രധാനമാണെന്ന മുന്നറിയിപ്പുമായി കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ്. ആവർത്തിച്ച് ഉപയോഗിക്കുന്ന പാചകണ്ണെണ്ണയ്ക്കും (Used Cooking Oil) ട്രാൻസ് ഫാറ്റിനുമെതിരെ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കി.
2024-നും 2026-നും ഇടയിൽ സംസ്ഥാനത്തുടനീളമുള്ള ഭക്ഷ്യ സ്ഥാപനങ്ങളിൽ നിന്ന് 45.9 ലക്ഷം ലിറ്റർ ഉപയോഗിച്ച പാചകണ്ണെണ്ണയാണ് ശേഖരിച്ചത്. ‘റീ പർപ്പസ് യൂസ്ഡ് കുക്കിംഗ് ഓയിൽ’ (RUCO) പദ്ധതിയുടെ ഭാഗമായി എഫ്.എസ്.എസ്.എ.ഐ (FSSAI) അംഗീകൃത നാല് ഏജൻസികൾ വഴിയാണ് ഇവ ശേഖരിച്ച് ജൈവഡീസൽ (Biodiesel) നിർമ്മാതാക്കൾക്ക് കൈമാറിയത്. ഉപയോഗിച്ച എണ്ണ വീണ്ടും ഭക്ഷണക്രമത്തിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ചെറിയ ഹോട്ടലുകൾ പോലും വലിയ സ്ഥാപനങ്ങൾക്കോ ഏജൻസികൾക്കോ കൈമാറുന്ന പ്രവണത വർദ്ധിച്ചിട്ടുണ്ട്.
സുരക്ഷിതമായ ഭക്ഷണരീതികളെക്കുറിച്ച് 52,000-ത്തിലധികം ഭക്ഷ്യവ്യവസായ ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും മാനദണ്ഡങ്ങൾ ലംഘിച്ച സ്ഥാപനങ്ങളിൽ നിന്ന് 28.9 ലക്ഷം രൂപ പിഴയായി ഈടാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. തട്ടുകടകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഫാസ്റ്റ് ഫുഡ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകൾ നടന്നുവരികയാണ്.
വലിയ ഹോട്ടലുകൾ ഉപയോഗിച്ച എണ്ണ രാസവസ്തുക്കൾ ചേർത്ത് നിറം മാറ്റി കുറഞ്ഞ വിലയ്ക്ക് തട്ടുകടകൾക്ക് വിൽക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ശ്രീനിവാസ് കെ. വ്യക്തമാക്കി. സ്പെഷ്യൽ ടി.പി.സി (Total Polar Compounds) മീറ്റർ ഉപയോഗിച്ച് എണ്ണയുടെ ഗുണനിലവാരം തൽക്ഷണം പരിശോധിക്കുന്നുണ്ട്. എണ്ണയിലെ ടി.പി.സി അളവ് 25 ശതമാനത്തിൽ കൂടിയാൽ അത് ആരോഗ്യത്തിന് ഹാനികരമാണ്. ഇത്തരം എണ്ണകൾ ഉടനടി നശിപ്പിച്ചു കളയാൻ നിർദ്ദേശിക്കാറുണ്ട്. വീടുകളിൽ ഉപയോഗിക്കുന്ന എണ്ണ രണ്ടോ മൂന്നോ തവണയിൽ കൂടുതൽ ചൂടാക്കരുതെന്നും നിറം മാറ്റം കണ്ടാൽ ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനുപുറമേ, കൃത്രിമമായി നിർമ്മിക്കുന്ന ട്രാൻസ് ഫാറ്റുകൾ ഭക്ഷണസാധനങ്ങളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കാനുള്ള നടപടികളും സംസ്ഥാനത്ത് ശക്തമാക്കിയിട്ടുണ്ട്. ഹൃദ്രോഗം, അമിതവണ്ണം, മെറ്റബോളിക് രോഗങ്ങൾ എന്നിവയ്ക്ക് ട്രാൻസ് ഫാറ്റുകൾ കാരണമാകുമെന്നതിനാലാണ് നടപടി. ബംഗളൂരുവിൽ നടന്ന ബോധവൽക്കരണ പരിപാടിയിൽ വിവിധ ഉദ്യോഗസ്ഥരും ഭക്ഷ്യവ്യാപാരികളും പങ്കെടുത്തു.
വീടുകളിൽ നിന്നുണ്ടാകുന്ന ഉപയോഗിച്ച പാചകണ്ണെണ്ണ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശേഖരിക്കുന്ന അപകടകരമായ വീട്ടുമാലിന്യങ്ങൾക്കൊപ്പം (Domestic Hazardous Waste) കൈമാറണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
