കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ കനത്ത തോൽവിക്ക് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണെന്ന് മുൻ എം.പി.യും ഇടതു സഹയാത്രികനുമായ ഡോ. സെബാസ്റ്റ്യൻ പോൾ. കേരളത്തിൽ നടന്നത് എൽ.ഡി.എഫിനെതിരെയുള്ള വിധിയെഴുത്തല്ല, മറിച്ച് പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെയുള്ള ജനങ്ങളുടെ താക്കീതാണെന്നും അദ്ദേഹം തുറന്നടിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വോട്ട് ചോദിച്ചത് മുന്നണിക്കായല്ല, മറിച്ച് ഒരു വ്യക്തിക്ക് വേണ്ടിയായിരുന്നു. തുടർച്ചയായ മൂന്നാം ഊഴം തേടിയത് ജനാധിപത്യ സങ്കൽപ്പത്തിന് നിരക്കാത്ത രീതിയിലാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ചോദ്യം ചെയ്യപ്പെടാത്ത അമിതാധികാര ഭാവവും ആർക്കും വഴങ്ങാത്ത ശൈലിയുമാണ് പിണറായിയെ തോൽവിയിലേക്ക് നയിച്ചത്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എപ്പോഴും പാർട്ടിയോട് വിധേയനായിരിക്കണം. എന്നാൽ കോടിയേരി ബാലകൃഷ്ണന് ശേഷം പാർട്ടിക്ക് മുഖ്യമന്ത്രിയുടെ മേൽ യാതൊരു നിയന്ത്രണവുമില്ലാതായെന്നും പാർട്ടി സെക്രട്ടറി ഉണ്ടോ എന്ന് പോലും സംശയിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ ഭാഷാപ്രയോഗങ്ങളെയും സെബാസ്റ്റ്യൻ പോൾ ശക്തമായി വിമർശിച്ചു. “വീട്ടിൽ പോയി ചോദിക്ക്” തുടങ്ങിയ പദപ്രയോഗങ്ങൾ ഒരു ഭരണാധികാരിക്ക് ചേർന്നതല്ല. മാധ്യമങ്ങളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും അസഹിഷ്ണുതയും ജനങ്ങൾ ബാലറ്റിലൂടെ തിരുത്തി. പിണറായിയുടെ ഭരണം മോശമായിരുന്നു എന്ന് തനിക്ക് അഭിപ്രായമില്ലെങ്കിലും, വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തോടുള്ള എതിർപ്പാണ് പ്രതിഫലിച്ചതെന്ന് വ്യക്തമാണ്.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി പ്രതിപക്ഷത്തിരിക്കുമ്പോൾ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുത്. ചോദ്യങ്ങൾ കേൾക്കാനും സ്വയം നവീകരിക്കാനും സി.പി.എം. തയ്യാറാകണം. അല്ലാത്തപക്ഷം ബംഗാളിലെ അവസ്ഥ കേരളത്തിലും ആവർത്തിക്കപ്പെടുമെന്നും സെബാസ്റ്റ്യൻ പോൾ മുന്നറിയിപ്പ് നൽകി. വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ തന്നോട് പോലും പിണറായി മുൻപ് ശത്രുത പുലർത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]