ബെംഗളൂരു : സ്‌കൂൾ വളപ്പിൽ കുഴഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ഹൃദയാഘാതം മൂലം മരിച്ച പശ്ചാത്തലത്തിൽ രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ഹൃദ്രോഗ വിദഗ്ദ്ധർ. ഇത്തരം സംഭവങ്ങൾ ദൗർഭാഗ്യകരമാണെങ്കിലും കുട്ടികളിൽ ഇത് വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. ഭീതി പരത്തുന്നതിന് പകരം അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ബോധവൽക്കരണവും സജ്ജീകരണങ്ങളുമാണ് സ്കൂളുകളിലും വീടുകളിലും ഉറപ്പാക്കേണ്ടതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
മുതിർന്നവരിൽ രക്തധമനികളിലെ തടസ്സം മൂലമാണ് ഹൃദയാഘാതം ഉണ്ടാകുന്നതെങ്കിൽ, കുട്ടികളിൽ ജന്മനായുള്ള ഹൃദയവൈകല്യങ്ങളോ പാരമ്പര്യമായി ഉണ്ടാകുന്ന മറ്റ് ഹൃദയസംബന്ധമായ പ്രശ്നങ്ങളോ ആണ് പ്രധാന കാരണം. കഠിനമായ കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ (Arrhythmias) മൂലം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പെട്ടെന്ന് പ്രകടമാകാം. ഹൃദയപേശികളുടെ കട്ടി കൂടുന്ന ഹൈപ്പർട്രോഫിക് കർഡിയോമയോപതി (Hypertrophic Cardiomyopathy), ഹൃദയ വാൽവുകളിലെ തകരാറുകൾ എന്നിവയും ഇതിന് കാരണമാകാറുണ്ട്.
പലപ്പോഴും രോഗലക്ഷണങ്ങൾ മുൻകൂട്ടി പ്രകടമാകാത്തതിനാൽ കുട്ടികൾ പൂർണ്ണ ആരോഗ്യവാന്മാരായി കാണപ്പെടാം. കുടുംബത്തിൽ ചെറുപ്പത്തിലേയുള്ള അപ്രതീക്ഷിത മരണങ്ങളോ ബോധക്ഷയമോ ഉണ്ടായിട്ടുണ്ടെങ്കിൽ മറ്റ് കുടുംബാംഗങ്ങളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുന്നത് നല്ലതാണെന്ന് ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ടിലെയും നാരായണ ഹെൽത്ത് സിറ്റിയിലെയും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ലക്ഷത്തിൽ ഒന്നോ രണ്ടോ കുട്ടികളെ മാത്രം ബാധിക്കുന്ന ഒന്നായതിനാൽ രക്ഷിതാക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും, കായിക മത്സരങ്ങൾക്കും മറ്റും മുൻപ് ഒരു ഇ.സി.ജി (ECG) പരിശോധന നടത്തുന്നത് ഒരുപരിധിവരെ പ്രതിരോധത്തിന് സഹായിക്കുമെന്നും സ്പർശ് ഹോസ്പിറ്റലിലെ ഡോക്ടർമാർ വ്യക്തമാക്കുന്നു.
കളിക്കിടെയോ കഠിനമായ അധ്വാനത്തിന് ശേഷമോ ഉണ്ടാകുന്ന നെഞ്ചുവേദന, ശ്വാസംമുട്ടൽ, വിറയൽ, തലകറക്കം, പെട്ടെന്നുള്ള ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ രക്ഷിതാക്കളും അധ്യാപകരും നിസ്സാരമായി കാണരുത്. കൂടാതെ, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സ്കൂളുകളിൽ സി.പി.ആർ (CPR), എ.ഇ.ഡി (AED) ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനം അധ്യാപകർക്കും ജീവനക്കാർക്കും നൽകണമെന്നും, കൃത്യസമയത്ത് നൽകുന്ന പ്രാഥമിക ശുശ്രൂഷയ്ക്ക് കുട്ടികളുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നും ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു.
