ബെംഗളൂരു: ബെംഗളൂരുവിൽ നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിന്റെ പീഡനവും അനാവശ്യ സംശയവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രേരണ എന്ന യുവതിയാണ് ഇന്ദിരാനഗറിലെ ഭർതൃവീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. ഉടനടി ഇന്ദിരാനഗറിലെ ചിന്മയി ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ബി.എസ്.സി പഠനത്തിനിടെ, ഒരു വർഷം മുമ്പാണ് പ്രേരണയും വിനയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷവും പഠനം തുടരാൻ അനുവദിക്കാമെന്ന ഉറപ്പിലാണ് വിനയിന്റെ കുടുംബം വിവാഹാലോചനയുമായി സമീപിച്ചതെന്നും, ഈ വർഷം തുടക്കത്തിലാണ് പ്രേരണ ബി.എസ്.സി പൂർത്തിയാക്കിയതെന്നും കുടുംബം പറയുന്നു.
എന്നാൽ കുട്ടികൾ വേണമെന്ന വിഷയത്തെച്ചൊല്ലി വിവാഹശേഷം ഭർതൃവീട്ടിൽ അടിക്കടി തർക്കങ്ങൾ നടന്നിരുന്നതായി പ്രേരണയുടെ വീട്ടുകാർ ആരോപിക്കുന്നു. കൂടാതെ പ്രേരണയെ ഭർത്താവ് വിനയ് അനാവശ്യമായി സംശയിച്ചിരുന്നത് ദമ്പതികൾക്കിടയിൽ വലിയ പ്രശ്നങ്ങൾക്കിടയാക്കി. രണ്ടുമാസം മുമ്പ് തർക്കത്തെ തുടർന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ പ്രേരണയെ ഇരു കുടുംബങ്ങളിലെയും മുതിർന്നവർ ഇടപെട്ട് സംസാരിച്ച ശേഷമാണ് ഭർതൃവീട്ടിലേക്ക് തിരിച്ചയച്ചത്.
വെള്ളിയാഴ്ച രാവിലെ, വീട്ടിൽ ആളുകളുള്ള സമയത്താണ് പ്രേരണ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത വിവരം ബന്ധുക്കൾ അറിയുന്നത്. കുഞ്ഞുങ്ങൾ വേണമെന്ന കാര്യത്തിലെ നിരന്തരമായ സമ്മർദ്ദവും ഭർത്താവിന്റെ അനാവശ്യ സംശയവുമാണ് പ്രേരണയെ ഈ അറ്റകൈക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. മരണത്തിന് ഉത്തരവാദികൾ ഭർത്താവും കുടുംബവുമാണെന്ന് പരാതിയിൽ പറയുന്നു.
ഐ.എസ്.ആർ.ഒ (ISRO) യിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയാണ് വിനയ്. പ്രേരണയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ദിരാനഗർ പൊലീസ് വിനയിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.
