വിവാഹനിശ്ചയം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോൾ പ്രതിശ്രുത വരൻ പിന്മാറാൻ ശ്രമിച്ചതിലും മാനസികമായി പീഡിപ്പിച്ചതിലും മനംനൊന്ത് 26-കാരി ആത്മഹത്യ ചെയ്തു. കടപ്പ ജില്ലയിലെ ചിന്ന ചൗക്ക് സ്വദേശിനി രഹാനയാണ് മരിച്ചത്. സംഭവത്തിൽ ബെംഗളൂരുവിൽ ഐടി ജീവനക്കാരനായ പ്രതിശ്രുത വരൻ ഷാജഹാനെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
ഈ വർഷം ഫെബ്രുവരി 15-നായിരുന്നു പ്രൊദ്ദത്തൂർ സ്വദേശിയായ ഷാജഹാനും എം.എസ്സി ബിരുദധാരിയായ രഹാനയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ഓഗസ്റ്റിൽ വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ആദ്യമാസങ്ങളിൽ ഇരുവരും തമ്മിൽ ഊഷ്മളമായ ബന്ധമായിരുന്നു നിലനിന്നിരുന്നത്. എന്നാൽ മൂന്നാഴ്ച മുൻപ് ഷാജഹാന്റെ പെരുമാറ്റത്തിൽ പെട്ടെന്ന് മാറ്റം വന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.
12 പേജുള്ള ആത്മഹത്യാക്കുറിപ്പ്
താൻ നേരിട്ട മാനസിക സംഘർഷങ്ങൾ വിവരിക്കുന്ന 12 പേജുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. തനിക്ക് രഹാനയോട് താൽപ്പര്യമില്ലെന്നും മുൻപ് നാല് യുവതികളുമായി പ്രണയത്തിലായിരുന്നുവെന്നും ഷാജഹാൻ വെളിപ്പെടുത്തിയതായി കത്തിൽ പറയുന്നു. കൂടാതെ താൻ മദ്യത്തിന് അടിമയാണെന്നും പിതാവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് വിവാഹത്തിന് സമ്മതിച്ചതെന്നും പറഞ്ഞ് ഷാജഹാൻ രഹാനയെ മാനസികമായി തളർത്തി. വിവാഹത്തിൽ നിന്ന് രഹാന തന്നെ പിന്മാറണമെന്ന് ഇയാൾ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തി
രഹാനയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ചിന്ന ചൗക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഷാജഹാൻ, പിതാവ് വീരയ്യ, മാതാവ് വാഹിദ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇവരെ നിലവിൽ ജുഡീഷ്യൽ റിമാൻഡിൽ വിട്ടു. രഹാനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
