ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലുണ്ടായ ദാരുണമായ റോഡപകടത്തിൽ വിനോദയാത്രയ്ക്ക് പോയ ഏഴ് യുവാക്കൾ മരിച്ചു. ഹുബ്ലി-അങ്കോള ദേശീയപാതയിലെ അരതിബൈൽ ഘട്ട് സെക്ഷനിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ക്രൂയിസർ വാഹനം എതിരെ വന്ന ലോറിയുമായി മുഖാമുഖം ഇടിക്കുകയായിരുന്നു. മരിച്ചവരെല്ലാം ധാർവാഡിലെ ഫുഡ് ഡെലിവറി ബോയ്‌സ് ആണ്.
സഞ്ജീവ് അംഗഡി (33), അക്ഷയ് മുരളവർ (26), അഭിഷേക് ഈശ്വർ (28), അഭിഷേക് മദ്ഭാവി (27), ബസപ്പ ദേവപ്പ കനകനവർ (38), മഞ്ജുനാഥ് ചുലകി (33), സച്ചിൻ (26) എന്നിവരാണ് മരിച്ചതെന്ന് യെല്ലാപൂർ പോലീസ് അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കെ.എം.സി) തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ക്രൂയിസറിൽ ആകെ ഒൻപത് പേരാണ് ഉണ്ടായിരുന്നത്. ധർമ്മസ്ഥല, ചിക്കമഗളൂരു എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോയതായിരുന്നു ഇവർ. ക്രൂയിസർ വാഹനത്തിന്റെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴമേറിയ ദുഃഖം രേഖപ്പെടുത്തി. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലുണ്ടായ ഈ അപകടം അങ്ങേയറ്റം വേദനാജനകമാണെന്നും, ഈ ദുഃഖസമയത്ത് മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പം തന്റെ മനസ്സ് പങ്കുചേരുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.
