ബെംഗളൂരു: സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി സംസ്ഥാനത്തെ തൊഴിലാളികൾക്ക് പുതിയ മിനിമം വേതനം നടപ്പിലാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചു വരുന്നതായി തൊഴിൽ മന്ത്രി സന്തോഷ് ലാഡ് അറിയിച്ചു. ഭക്ഷണവും വസ്ത്രവും പാർപ്പിടവും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ പരിഗണിച്ചായിരിക്കും വേതനം നിശ്ചയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സന്ദൂരിൽ സംഘടിപ്പിച്ച വിവിധ വികസന പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ പ്രതിമാസ മിനിമം വേതനം ശരാശരി 19,000 രൂപയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അസംഘടിത മേഖലയിലെ തൊഴിലാളികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി ‘അംബേദ്കർ സഹായ ഹസ്ത’ ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ഗിഗ് വർക്കർമാരുടെ (ഡെലിവറി സ്റ്റാഫ്) ക്ഷേമത്തിനായി പ്രത്യേക ബിൽ അവതരിപ്പിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കർണാടകയെന്നും മന്ത്രി അഭിമാനപൂർവ്വം പറഞ്ഞു.
ഡ്രൈവർമാർക്കും ക്ലീനർമാർക്കുമായി ഉടൻ തന്നെ സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യും. കൂടാതെ സിനിമാ മേഖലയിലെ തൊഴിലാളികൾ, വീട്ടുജോലിക്കാർ എന്നിവരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമനിർമ്മാണങ്ങൾ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.
സന്ദൂർ താലൂക്കിലെ 175 സ്കൂളുകളിൽ 65 എണ്ണത്തെ മാതൃകാ സ്കൂളുകളായി വികസിപ്പിച്ചതായി ചടങ്ങിൽ പങ്കെടുത്ത എം.എൽ.എ ഇ. അന്നപൂർണ്ണ പറഞ്ഞു. ‘ക്ലിനിക് ഓൺ വീൽസ്’ പദ്ധതിയിലൂടെ 13 മൊബൈൽ യൂണിറ്റുകൾ വഴി ഇതുവരെ 8.3 ലക്ഷം പേർക്ക് ആരോഗ്യ സേവനങ്ങൾ എത്തിക്കാൻ സാധിച്ചതായി എം.പി ഇ. തുക്കാറാം അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]