മൂന്നാർ : വേനലവധിക്കാലത്ത് തണുപ്പാസ്വദിക്കാൻ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഭീഷണിയായി സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് വികിരണത്തിന്റെ അളവ് (UV Index) വർദ്ധിക്കുന്നു. നിലവിൽ എട്ടാണ് മൂന്നാറിലെ വികിരണ സൂചികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സൂചിക 11-ലേക്ക് എത്തിയാൽ സ്ഥിതി അതീവ ഗുരുതരമാകുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. കഠിനമായ ചൂടിനൊപ്പം വികിരണ തോതും വർദ്ധിക്കുന്നത് ചർമ്മരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നതിനാലാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
അപകടകരമായ സാഹചര്യ കണക്കിലെടുത്ത് മൂന്നാറിലെ തോട്ടം തൊഴിലാളികൾക്ക് ജോലി സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെയുള്ള സമയത്ത് തൊഴിലാളികളെ ജോലിക്കിറക്കരുതെന്ന് തോട്ടം മാനേജ്‌മെന്റുകൾക്ക് കളക്ടർ നിർദ്ദേശം നൽകി.
ഈ ഉത്തരവ് ലംഘിക്കുന്ന മാനേജ്‌മെന്റുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂന്നാറിൽ അനുഭവപ്പെട്ട കഠിനമായ ചൂടിന് ഞായറാഴ്ച പെയ്ത മഴ നേരിയ ആശ്വാസം നൽകിയിട്ടുണ്ടെങ്കിലും വികിരണ തോത് കുറയാത്തത് ആശങ്കയായി തുടരുകയാണ്. വിനോദസഞ്ചാരികൾ പകൽ സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]