ബെംഗളൂരു: കർണാടകയിലെ കൊടഗിലുള്ള ഹോംസ്റ്റേയിൽ അമേരിക്കൻ യുവതി പീഡനത്തിനിരയായ സംഭവത്തിൽ പ്രതികൾക്കെതിരെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. കുടകിനടുത്തുള്ള കുട്ടയിലെ ‘ദേവി വില്ല’ ഹോംസ്റ്റേയിൽ വെച്ച് ഏപ്രിൽ 12-നാണ് മിഷിഗണിൽ നിന്നുള്ള യുവതി ക്രൂരമായ പീഡനത്തിന് ഇരയായത്. സംഭവത്തിൽ ഹോംസ്റ്റേയിലെ പാചകക്കാരനും സഹായിയുമായ ബ്രിജേഷ് കുമാർ, ഉടമ വിശാൽ പൊന്നപ്പ എന്നിവരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുവതിക്ക് നൽകിയ വെൽക്കം ഡ്രിങ്കിൽ മയക്കുമരുന്ന് കലർത്തിയാണ് പീഡനം നടത്തിയത്. സംഭവത്തിന് ശേഷം നാല് ദിവസത്തോളം യുവതിയെ ഹോംസ്റ്റേയിൽ തടഞ്ഞുവെച്ചതായും വിവരങ്ങൾ പുറത്തുവന്നു. പോലീസിനെ വിവരമറിയിക്കാനോ ഡോക്ടറെ കാണാനോ ആരോടെങ്കിലും സംസാരിക്കാനോ പ്രതികൾ അനുവദിച്ചില്ലെന്നും താൻ ഏറെ ഭയപ്പെട്ടിരുന്നുവെന്നും യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഫോൺ വിളികൾ തടഞ്ഞ പ്രതികൾ യുവതിയെ ടെക്സ്റ്റ് മെസേജുകൾ അയക്കാൻ മാത്രമാണ് അനുവദിച്ചത്.
നേരത്തെ ഒരു സഹപ്രവർത്തകയ്ക്കൊപ്പം ഈ ഹോംസ്റ്റേയിൽ താമസിച്ചിരുന്ന യുവതി, രണ്ടാം തവണ ഒറ്റയ്ക്ക് എത്തിയപ്പോഴാണ് അതിക്രമത്തിന് ഇരയായത്. ഏപ്രിൽ 12-ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഹോംസ്റ്റേയിൽ എത്തിയ യുവതിക്ക് വിശാലിന്റെ അമ്മയാണ് ടെന്റ് അനുവദിച്ചത്. വിശ്രമത്തിനായി ടെന്റിൽ കയറിയ യുവതിക്ക് സഹായിയായ ബ്രിജേഷ് കുമാർ പേരയ്ക്ക ജ്യൂസ് നൽകി. ഇത് കുടിച്ചതോടെ താൻ അവശയായെന്നും തുടർന്ന് ബോധരഹിതയായ അവസ്ഥയിൽ പീഡനത്തിന് ഇരയായെന്നും യുവതി മൊഴി നൽകി.
വൈകുന്നേരം ടെന്റിന് പുറത്തെത്തിയ യുവതിയോട് പ്രതികൾ വീണ്ടും മോശമായി പെരുമാറാൻ ശ്രമിച്ചു. ഭയന്ന യുവതി ഉടമയോട് മുറി ആവശ്യപ്പെട്ട് അതിൽ കയറി വാതിലടച്ചു. ഇതിനിടെ അമേരിക്കയിലുള്ള സുഹൃത്തിനെ യുവതി വിവരമറിയിച്ചു. സുഹൃത്ത് നൽകിയ നിർദ്ദേശപ്രകാരം യു.എസ് കോൺസുലേറ്റുമായി ബന്ധപ്പെട്ടതാണ് കേസിൽ നിർണ്ണായകമായത്. ഏപ്രിൽ 16-ന് അവിടെനിന്ന് രക്ഷപ്പെട്ട് മൈസൂരുവിലെത്തിയ യുവതി, യു.എസ് സിറ്റിസൺ ലെയ്‌സൺ വോളന്റിയർ വഴി പോലീസിൽ പരാതി നൽകുകയായിരുന്നു.
താൻ ആക്രമിക്കപ്പെട്ട ടെന്റിലെ വിരിപ്പുകൾ, ഹെഡ്ബാൻഡ്, ടിഷ്യൂ പേപ്പറുകൾ തുടങ്ങിയവ തെളിവായി യുവതി ശേഖരിച്ചിരുന്നു. ഇവ കേസിൽ ശക്തമായ ശാസ്ത്രീയ തെളിവുകളാകുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം പൂർത്തിയായതായും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]