പ്രായപൂർത്തിയാകാത്ത നൂറുകണക്കിന് പെൺകുട്ടികളെ വലയിലാക്കി പീഡിപ്പിച്ച സംഭവത്തിൽ മുഖ്യപ്രതി അയാൻ അഹമ്മദിന്റെ (19) ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. പ്രണയനൈരാശ്യത്തെത്തുടർന്നുണ്ടായ മാനസികാസ്വാസ്ഥ്യമാണ് തന്നെ ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കേസിൽ പ്രതിയുമായി വഴിവിട്ട ബന്ധം പുലർത്തിയ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. നാഗ്പുരിനടുത്ത് അമരാവതിയിലാണ് സംഭം.
വലയിലാക്കിയത് 180 പേരെ; ദൃശ്യങ്ങൾ മൊബൈലിൽ
ഏകദേശം 180 ഓളം പെൺകുട്ടികളെ അയാൻ അഹമ്മദ് പീഡനത്തിന് ഇരയാക്കിയതായാണ് പോലീസ് കണ്ടെത്തൽ. ഇവരുടെ 350 ലധികം അശ്ലീല വീഡിയോകൾ ഇയാൾ പകർത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ വാട്സാപ്, സ്നാപ്ചാറ്റ് എന്നിവ വഴി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചായിരുന്നു ക്രൂരത. മുംബൈയിലേക്കും പുണെയിലേക്കും പെൺകുട്ടികളെ കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്തിരുന്നതായും അന്വേഷണസംഘം കണ്ടെത്തി.
വിനയായത് സുഹൃത്തുമായുള്ള തർക്കം
ഇൻസ്റ്റഗ്രാമിൽ 18,000 ഫോളോവേഴ്‌സുള്ള അയാൻ, പെൺകുട്ടികളുമൊത്തുള്ള ചിത്രങ്ങൾ നിരന്തരം പങ്കുവെച്ചിരുന്നു. സുഹൃത്തിന്റെ വീട് വാടകയ്‌ക്കെടുത്താണ് പീഡനങ്ങൾ നടത്തിയിരുന്നത്. ഒടുവിൽ സുഹൃത്തായ ഉസർ ഖാനുമായുള്ള തർക്കമാണ് പുറംലോകം അറിയാത്ത ഈ ക്രൂരതകൾ വെളിച്ചത്തു കൊണ്ടുവന്നത്. പ്രതികാരം തീർക്കാൻ അയാന്റെ ഫോണിലെ ദൃശ്യങ്ങൾ ഉസർ ഖാൻ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെ രണ്ടുപേരെയും പോലീസ് വലയിലാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 8 പേർ പിടിയിലായിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയുടെ വീടിന്റെ അനധികൃത ഭാഗങ്ങൾ നഗരസഭ അധികൃതർ പൊളിച്ചുനീക്കി.
പൊലീസുകാർക്കെതിരെ നടപടി
കുപ്രസിദ്ധ കുറ്റവാളിയായ അയാനുമായി സൗഹൃദം പുലർത്തുകയും ഇയാളുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കുകയും ചെയ്ത ഒരു പൊലീസ് ഉദ്യോഗസ്ഥനെയും രണ്ട് കോൺസ്റ്റബിൾമാരെയുമാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പൊതുനിരത്തിൽ കേക്ക് മുറിച്ചു നടത്തിയ ആഘോഷത്തിൽ ഇവർ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയായിരുന്നു നടപടി. 11 ഓഫീസർമാരും 30 കോൺസ്റ്റബിൾമാരും ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
