ബെംഗളൂരു: മുംബൈ മാതൃകയിൽ ബെംഗളൂരു നഗരത്തിലെ ചേരികൾ വൻതോതിൽ നവീകരിക്കാനുള്ള പദ്ധതിയുമായി കർണാടക സർക്കാർ. ഇത് സംബന്ധിച്ച കൃത്യമായ പദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രി (ബെംഗളൂരു നഗരവികസന ചുമതലയുള്ള മന്ത്രി) ഡി.കെ. ശിവകുമാർ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. അടുത്ത മന്ത്രിസഭാ യോഗത്തിന് മുൻപായി ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.
പദ്ധതിയുടെ ഭാഗമായി ഉദ്യോഗസ്ഥ സംഘം മുംബൈ സന്ദർശിച്ച് അവിടുത്തെ ചേരി വികസന രീതികളെയും പുനരധിവാസ പ്രവർത്തനങ്ങളെയും കുറിച്ച് നേരിട്ട് പഠനം നടത്തും. ഇതിനുശേഷമായിരിക്കും അന്തിമ റിപ്പോർട്ട് സർക്കാരിന് കൈമാറുക. മുംബൈയിലേതിനേക്കാൾ മികച്ച സൗകര്യങ്ങളുള്ള വലിയ ഭവന സമുച്ചയങ്ങളാണ് ബെംഗളൂരുവിൽ ചേരിവാസികൾക്കായി നിർമിക്കാൻ ലക്ഷ്യമിടുന്നത്. എല്ലാ ദരിദ്ര കുടുംബങ്ങൾക്കും സ്വന്തമായി വീട് ലഭിക്കാൻ അർഹതയുണ്ടെന്നും, പദ്ധതി നടപ്പാക്കുമ്പോൾ യോഗ്യരായ ഗുണഭോക്താക്കൾക്ക് കൃത്യമായ മുൻഗണന നൽകണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു.
കഴിഞ്ഞ വർഷം ബെംഗളൂരുവിലെ യെലഹങ്ക ഫക്കീർ കോളനിയിലെ ചേരി ഒഴിപ്പിച്ച സംഭവം വലിയ രീതിയിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ചേരി നിവാസികൾക്ക് സുരക്ഷിതവും മാന്യവുമായ പാർപ്പിട സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ മുംബൈ മാതൃകയിലുള്ള പുനരധിവാസ പദ്ധതിക്ക് സർക്കാർ മുൻകൈ എടുക്കുന്നത്.
