ബെംഗളൂരു: വാലിഡ് ടിക്കറ്റും രേഖകളുമുണ്ടായിട്ടും യാത്രക്കാരന് ബോർഡിംഗ് നിഷേധിച്ച സംഭവത്തിൽ കെഎൽഎം റോയൽ ഡച്ച് എയർലൈൻസിനെതിരെ നിയമനടപടി.
എയർലൈനിന്റെ സിഇഒ, സിഒഒ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്യാൻ ദേവനഹള്ളി സിവിൽ കോടതി ഉത്തരവിട്ടു. തമിഴ്‌നാട് സ്വദേശിയായ വ്യവസായിയും കുടുംബവും നൽകിയ പരാതിയിലാണ് നടപടി.
സേലത്തെ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായ ജെ.എസ്. സതീഷ് കുമാറും കുടുംബത്തിലെ എട്ട് അംഗങ്ങളും ചേർന്ന് പെറുവിലേക്ക് പോകാനായി 49 ലക്ഷം രൂപ ചെലവഴിച്ചാണ് ബിസിനസ് ക്ലാസ് ടിക്കറ്റുകൾ ബുക്ക് ചെയ്തത്. കഴിഞ്ഞ ജൂൺ 19-ന് ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിക്കാനെത്തിയ ഇവരെ പെറു വിസയില്ലെന്ന കാരണം പറഞ്ഞ് വിമാന അധികൃതർ തടയുകയായിരുന്നു. എന്നാൽ യുഎസ്, യുകെ, ഓസ്‌ട്രേലിയ അല്ലെങ്കിൽ ഷെഞ്ചൻ വിസയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് പെറുവിലേക്ക് പ്രവേശിക്കാൻ പ്രത്യേക വിസ ആവശ്യമില്ലെന്ന നിയമം നിലനിൽക്കെയാണ് എയർലൈൻ ജീവനക്കാർ യാത്ര തടസ്സപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു.
യാത്ര തടഞ്ഞതിനെതിരെ പ്രതിഷേധിച്ച കുടുംബത്തെ എയർലൈൻ അധികൃതർ ‘റെഡ് ഫ്ലാഗ്’ (Red Flag) പട്ടികയിൽ ഉൾപ്പെടുത്തിയതായും ആക്ഷേപമുണ്ട്. വിസ നിയമങ്ങൾ ലംഘിക്കുകയോ നാടുകടത്തപ്പെടുകയോ ചെയ്യുന്ന യാത്രക്കാരെ അടയാളപ്പെടുത്തുന്ന ഈ സംവിധാനത്തിൽ തെറ്റായ വിവരങ്ങൾ നൽകി ഉൾപ്പെടുത്തിയത് അന്താരാഷ്ട്ര യാത്രകളിൽ തനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി സതീഷ് കുമാർ കോടതിയെ ബോധിപ്പിച്ചു.
എയർലൈൻ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റായ നിയമവ്യാഖ്യാനവും അപമാനവും കാരണം ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടവും മാനസിക വിഷമവും ഉണ്ടായതായി കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ കോടതി ഇടപെട്ടതോടെ എയർലൈൻ അധികൃതർ നിയമക്കുരുക്കിലായിരിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]