ബസ്തി (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ വൈദ്യശാസ്ത്ര ലോകത്തെ ഞെട്ടിക്കുന്ന അങ്ങേയറ്റം ക്രൂരവും ദാരുണവുമായ സംഭവത്തിൽ നവജാത ശിശുവിന് ദാരുണാന്ത്യം. പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് ജീവനക്കാരും ആശാ വർക്കറും നടത്തിയ അശാസ്ത്രീയമായ ഇടപെടലാണ് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുന്നതിനും മൃതദേഹം ഛേദിക്കപ്പെടുന്നതിനും കാരണമായത്.
ഏഴ് മാസം ഗർഭിണിയായിരുന്ന പ്രേമ ദേവിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുദ്രാഹ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് വേദന കഠിനമായതോടെ, ആംബുലൻസിലുണ്ടായിരുന്ന ആശാ വർക്കർ ഡോക്ടറുടെ സഹായം തേടാതെ സ്വയം പ്രസവം നടത്താൻ മുതിർന്നു. യുവതിക്ക് വേദനസംഹാരി കുത്തിവെപ്പ് നൽകിയ ശേഷം നടത്തിയ അശാസ്ത്രീയമായ ഈ ശ്രമത്തിനിടെ കുഞ്ഞിന്റെ ശരീരം പുറത്തുവന്നെങ്കിലും തല ഗർഭപാത്രത്തിനുള്ളിൽ കുടുങ്ങി. ജീവനക്കാർ ബലമായി വലിച്ചതിനെത്തുടർന്ന് കുഞ്ഞിന്റെ തലയറ്റ നിലയിൽ ശരീരം മാത്രമാണ് പുറത്തെടുക്കാനായത്.
സംഭവം ഭയാനകമായതോടെ പരിഭ്രാന്തരായ ആരോഗ്യ പ്രവർത്തകർ വിവരം മറച്ചുവെക്കുകയും യുവതിയുടെ നില ഗുരുതരമാണെന്ന് കാട്ടി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെനിന്ന് പിന്നീട് ജില്ലാ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ജില്ലാ ആശുപത്രിയിൽ നടത്തിയ അൾട്രാസൗണ്ട് പരിശോധനയിലാണ് കുഞ്ഞിന്റെ അറ്റുപോയ തല ഗർഭപാത്രത്തിനുള്ളിലാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. ഡോക്ടർമാർ ഉടൻ തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തി തല പുറത്തെടുത്തു. നിലവിൽ അമ്മ അപകടനില തരണം ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ ആശാ വർക്കർക്കും ആംബുലൻസ് ജീവനക്കാർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഇത്രയും വലിയ മനുഷ്യാവകാശ ലംഘനവും അനാസ്ഥയും നടന്നിട്ടും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉചിതമായ ശിക്ഷണ നടപടികൾ ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച് വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. നവജാത ശിശുവിനോടും ഗർഭിണിയോടും കാട്ടിയ ഈ ക്രൂരതയ്ക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]