ബെംഗളൂരു: മാണ്ഡ്യ ജില്ലയിലെ ആദിചുഞ്ചനഗിരി മഹാസംസ്ഥാന മഠത്തിൽ നാളെ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഒരുങ്ങുന്നത് രാജകീയ സ്വീകരണം. ഭൈരവൈക്യ മന്ദിറിന്റെ ഉദ്ഘാടന ചടങ്ങിൽ മൈസൂർ രാജാക്കന്മാർ ധരിച്ചിരുന്ന പരമ്പരാഗത ശൈലിയിലുള്ള പ്രത്യേക ‘മൈസൂർ പേട്ട’ (തലപ്പാവ്) അണിഞ്ഞാകും പ്രധാനമന്ത്രി ശ്രദ്ധാകേന്ദ്രമാവുക.
മൈസൂരിലെ പ്രശസ്ത കലാകാരനായ നന്ദൻ സിംഗ് അഞ്ച് ദിവസം എടുത്താണ് ഈ സവിശേഷമായ തലപ്പാവ് നിർമ്മിച്ചത്. ബനാറസ് തുണിയിൽ പ്രത്യേക അച്ചുകൾ ഉപയോഗിച്ച് തയ്യാറാക്കിയ തലപ്പാവിൽ മൈസൂർ രാജവംശത്തിന്റെ ഔദ്യോഗിക ചിഹ്നമായ ‘ഗന്ധഭേരുണ്ട’ മധ്യഭാഗത്ത് ആലേഖനം ചെയ്തിട്ടുണ്ട്. നൽവാടി കൃഷ്ണരാജ വോഡയാർ ധരിച്ചിരുന്ന അതേ രാജകീയ പ്രൗഢിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിർമ്മലാനന്ദനാഥ് സ്വാമിജിയുടെ മാർഗനിർദേശപ്രകാരം ‘നമ്മൂർ നമ്മരു’ എന്ന സേവന സംഘടനയാണ് ഈ തലപ്പാവ് പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്നത്.
ആദിചുഞ്ചനഗിരി മഠം മുൻ മേധാവി ഡോ. ബാലഗംഗാധരനാഥ സ്വാമിജിയുടെ സ്മരണയ്ക്കായി ദ്രാവിഡ ശൈലിയിൽ നിർമ്മിച്ച ‘ശ്രീ ഗുരു ഭൈരവൈക്യ മന്ദിർ’ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഉദ്ഘാടനത്തിന് ശേഷം ബി.ജി.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഭക്തജന സംഗമത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ആദിചുഞ്ചനഗിരി പ്രദേശം മുഴുവൻ ദീപാലങ്കാരങ്ങളാൽ മനോഹരമാക്കിയിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ഭക്തർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി രണ്ടായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.
