ബെംഗളൂരു: മെട്രോയുടെ പർപ്പിൾ ലൈനിലെ രണ്ട് സ്റ്റേഷനുകൾക്കിടയിൽ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) അറിയിച്ചു. മെട്രോ സർവീസുകൾ തടസ്സമില്ലാതെ തുടരുമെന്നും യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഞായറാഴ്ച സർവീസ് നേരത്തെ തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കി.
ശ്രീ ബാലഗംഗാധര സ്വാമിജി (ഹൊസഹള്ളി), കബ്ബൺ പാർക്ക് സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണികൾക്കായി സർവീസ് നിർത്തിവെക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം ബി.എം.ആർ.സി.എൽ അറിയിച്ചിരുന്നത്. എന്നാൽ ശനിയാഴ്ച ഈ തീരുമാനം പിൻവലിക്കുകയായിരുന്നു. ഇതോടെ മെട്രോ ശൃംഖലയിലുടനീളം സർവീസുകൾ സാധാരണ നിലയിൽ തന്നെ ലഭ്യമാകും.
നഗരത്തിലെ വിവിധ പ്രധാന പരിപാടികൾ പ്രമാണിച്ച് യാത്രക്കാരുടെ വൻ തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് മെട്രോ സമയക്രമത്തിൽ മാറ്റം വരുത്തിയത്. സാധാരണയായി ഞായറാഴ്ചകളിൽ രാവിലെ ഏഴ് മണിക്കാണ് സർവീസുകൾ ആരംഭിക്കാറുള്ളതെങ്കിലും, മെയ് 10-ന് (ഞായറാഴ്ച) പുലർച്ചെ അഞ്ച് മണിക്ക് തന്നെ ട്രെയിനുകൾ ഓടിത്തുടങ്ങും. യാത്രക്കാർക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നതിനാണ് അറ്റകുറ്റപ്പണികൾ മാറ്റിവാച്ച് സർവീസ് പുനഃക്രമീകരിച്ചതെന്ന് ബി.എം.ആർ.സി.എൽ അറിയിച്ചു.
