ബെംഗളൂരു: യെലഹങ്ക ന്യൂ ടൗണിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ (MAHE) ക്യാമ്പസിൽ ബി.ടെക് വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം.
രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിയായ ലക്ഷ്യ മിശ്രയാണ് (19) കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 1:30-ഓടെ ഹോസ്റ്റലിന്റെ ഒമ്പതാം നിലയിൽ നിന്ന് വീണ് മരിച്ചത്. വിദ്യാഭ്യാസ സ്ഥാപനം വസ്തുതകൾ മറച്ചുവെക്കുകയാണെന്ന് ലക്ഷ്യയുടെ പിതാവ് അഞ്ജനി കുമാർ മിശ്ര ആരോപിച്ചു.
പിതാവിന്റെ ആരോപണങ്ങൾ:
സ്ഥാപനം നൽകുന്ന വിശദീകരണവും യാഥാർത്ഥ്യവും തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടെന്ന് പിതാവ് പറയുന്നു. ഒമ്പതാം നിലയിലെ ജനാലയിലൂടെ കുട്ടി വീണു എന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ താൻ നടത്തിയ പരിശോധനയിൽ ആ ജനാലയിലൂടെ ഒരു കുട്ടിക്ക് പോലും പുറത്തേക്ക് കടക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു..
കൂടാതെ, അത്രയും ഉയരത്തിൽ നിന്ന് വീണ ഒരാളുടെ ശരീരത്തിൽ കാണേണ്ട ഗുരുതരമായ പരിക്കുകൾ മകന്റെ ദേഹത്ത് കണ്ടില്ലെന്നും, സ്ഥാപനം സത്യം മറച്ചുവെക്കുകയാണെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ ആരോപിച്ചു.
ചൊവ്വാഴ്ച പുലർച്ചെ 3:30-ഓടെയാണ് കുട്ടി വീണ വിവരം പിതാവിനെ അറിയിക്കുന്നത്. അരമണിക്കൂറിന് ശേഷം മരണം സ്ഥിരീകരിച്ചു കൊണ്ടുള്ള രണ്ടാമത്തെ ഫോൺ കോളും എത്തി.
അന്വേഷണം പുരോഗമിക്കുന്നു:
പിതാവിന്റെ പരാതിയെത്തുടർന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. അപകടം നടന്ന ദിവസം പുലർച്ചെ ഒരു മണിയോടെ ലക്ഷ്യ ഒമ്പതാം നിലയിൽ ഒറ്റയ്ക്ക് നടന്നുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എങ്കിലും മരണകാരണത്തെക്കുറിച്ച് ഇപ്പോൾ കൃത്യമായ നിഗമനത്തിൽ എത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവവുമായി ബന്ധപ്പെട്ട് കോളേജ് അധ്യാപകരെയും ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ മണിപ്പാൽ അക്കാദമി അധികൃതർ തയ്യാറായിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]