ബെംഗളൂരു: അധ്യാപകനുമായി വഴിവിട്ട ബന്ധമുണ്ടെന്ന വ്യാജപ്രചരണത്തിൽ മനംനൊന്ത് ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ചിത്രദുർഗ ജില്ലയിലെ ഹോളാൽക്കെരെ സ്വദേശിനിയും മല്ലടിഹള്ളി ആയുർവേദ കോളേജിലെ ബി.എ.എം.എസ് (BAMS) വിദ്യാർത്ഥിനിയുമായ ലിഖിത (23) ആണ് മരിച്ചത്. ഹോളാൽക്കെരെ ബസവ ലേഔട്ടിലെ സ്വന്തം വീട്ടിലാണ് ലിഖിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയ്ക്ക് മുൻപ് ലിഖിത എഴുതിയ മരണക്കുറിപ്പിൽ കോളേജിലെ പ്രൊഫസർ ഡോ. രാജു, ഇദ്ദേഹത്തിന്റെ ഭാര്യ നിഷ, ചില സഹപാഠികൾ എന്നിവരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട്. പ്രൊഫസറുമായി ലിഖിതയ്ക്ക് ബന്ധമുണ്ടെന്ന തരത്തിൽ കോളേജിലും പുറത്തും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതായും ഇത് തന്റെ വ്യക്തിത്വത്തെയും അന്തസ്സിനെയും മോശമായി ബാധിച്ചതായും കുറിപ്പിൽ പറയുന്നു. ഇവരുടെ ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനവും അപവാദ പ്രചരണവുമാണ് തന്റെ മരണത്തിന് കാരണമെന്ന് ലിഖിത കുറിച്ചു.
സംഭവത്തിൽ ഹോളാൽക്കെരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലിഖിതയുടെ മരണക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ പ്രൊഫസർ രാജു, ഭാര്യ നിഷ, കുറിപ്പിൽ പേരുള്ള മറ്റ് വിദ്യാർത്ഥികൾ എന്നിവർക്കെതിരെ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി വേണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
കോളേജ് ജീവിതത്തിലെ സൗഹൃദങ്ങൾക്കും അധ്യാപക-വിദ്യാർത്ഥി ബന്ധങ്ങൾക്കും തെറ്റായ വ്യാഖ്യാനങ്ങൾ നൽകി വ്യക്തിഹത്യ നടത്തുന്ന പ്രവണതയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]